'പരുക്കനായ, സംസാരിക്കാന്‍ പോലും തയ്യാറാകാത്തവരെ മേക്ഓവര്‍ ചെയ്തു ഫയര്‍ബ്രാന്റ് മുഖ്യമന്ത്രിയാക്കി'

ശബരിമലയില്‍ സംഘപരിവാറിന് വളം വച്ചുകൊടുത്തത് പിണറായി സര്‍ക്കാരാണ്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശബരിമലയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ അവസരം കൊടുത്തതും ഇടതു സര്‍ക്കാരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

Update: 2021-05-24 11:20 GMT

തിരുവനന്തപുരം: പരക്കുനായ, തുറന്ന് സംസാരിക്കാന്‍ പോലും തയ്യാറാകാത്തവരെ മേക്കോവര്‍ നടത്തി ഫയര്‍ബ്രാന്റ് മുഖ്യമന്ത്രിയാക്കുന്നതാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വലിയ പിആര്‍ വര്‍ക്ക് നടത്തിയാണ് ഇത്തരക്കാരെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയത്. പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ആ പാര്‍ട്ടിയില്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും കൂടുതല്‍ പ്രഫഷനല്‍ ആകണം. പ്രഫഷനല്‍ സമീപനത്തിലൂടെ മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിന് കഴിയണം. കാലത്തിന് അനുസരിച്ച് മാറ്റമുണ്ടാവണം. നേരത്തെ കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പുകള്‍ പാക്കേജുകളായിരുന്നു. ഇനി അതുണ്ടാവില്ല.

ശബരിമലയില്‍ സംഘപരിവാറിന് വളം വച്ചുകൊടുത്തത് ഇടതുസര്‍ക്കാരാണ്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശബരിമലയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ അവസരം കൊടുത്തതും പിണറായി സര്‍ക്കാരാണ്.

കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും മാത്രമല്ല. സംഘപരിവാറിന്റെ സാന്നിധ്യമുണ്ട്. ആര്‍എസ്എസിന് വളം വെച്ചുകൊടുക്കരുത്. ഭൂരിപക്ഷ വര്‍ഗ്ഗീയത വളരുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയതയും വളരും.

ഗ്രൂപ്പ് രാഷ്ട്രീയം അതിരുവിട്ടാല്‍ പ്രശ്‌നമാണ്. വീടിന് മുകളിലേക്ക് ചായുന്ന മരത്തിന്റെ ചില്ലയെങ്കിലും മുറിച്ച് മാറ്റണം. ശബരിമല വിഷയത്തില്‍ പുരോഗനാത്മകമായ സമീപനം സ്വീകരിക്കണം എന്ന നിലപാടുകാരനാണ് താന്‍. ശബരിമലയില്‍ പുരോഗമനാത്മക സമീപനമാണ്് ആദ്യം എല്ലാവരും സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അതിന്റെ മാനങ്ങള്‍ മാറി. ആചാരസംരക്ഷണ ബില്ല് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു പ്രസ്വീജറുണ്ട്. അതു ഉടനെയുണ്ടാവുമെന്നും അദ്ദേഹം സ്വകാര്യം ചാനലിനോട് പറഞ്ഞു.

Tags:    

Similar News