വഖഫ് നിയമനം പിഎസ്‌സിക്ക്; മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

യോഗം ഏപ്രില്‍ 20ന് തിരുവനന്തപുരത്ത്

Update: 2022-03-16 06:14 GMT

തിരുവനന്തപുരം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു. ഏപ്രില്‍ 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയ സമസ്ത വെട്ടിലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടാന്‍ സമസ്ത തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. 

മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച രാവിലെയും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തെ നല്‍കിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങള്‍ പറഞ്ഞു.

നേരത്തെ സമസ്ത അടക്കമുള്ള മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News