ബജറ്റിലെ സാമ്പത്തിക കാര്യങ്ങളില്‍ അവ്യക്തത വ്യക്തമെന്ന് വിഡി സതീശന്‍; പ്രതിപക്ഷ നേതാവ് ശ്രമിച്ചത് കണക്കുകളില്‍ തിരിമറി നടന്നതായി പുകമറ സൃഷ്ടിക്കാനെന്ന് ഐസക്

ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയം കുത്തി നിറച്ചെന്നും ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ്

Update: 2021-06-04 10:53 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഇന്ന് ശ്രമിച്ചത് കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ട് എന്ന പുകമറ സൃഷ്ടിക്കാനാണെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ് ബുക് ലൈവിലാണ് ഐസക് വിമര്‍ശനമുന്നയിച്ചത്.

' കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചപ്പോഴുണ്ടായ പ്രധാന വിമര്‍ശനം കേരളത്തെ കടക്കെണിയിലേക്ക് കൊണ്ടു പോവുന്നു എന്നാണ്. എന്നാല്‍ ഇന്ന് പ്രതിപക്ഷത്തില്‍ നിന്ന് അത്തരത്തിലുള്ള വിമര്‍ശനമൊന്നും കേട്ടിട്ടില്ല. വിമര്‍ശിക്കാന്‍ പ്രയാസമാണ്. ഇന്നത്തെ ഈ സമയത്ത് കടം, കമ്മി ഇതൊന്നുമല്ല പ്രശ്‌നം. കൊവിഡ് പ്രതിരോധത്തിനും ജനങ്ങളെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനുമാണ്. കിഫ്ബിയെക്കുറിച്ചുള്ള അന്നത്തെ വിമര്‍ശനം ഒന്നും ഇന്ന് കേട്ടില്ല. നല്ല കാര്യമാണ്. കളിയാക്കാന്‍ വേണ്ടി പറയുന്നതല്ല. പക്ഷെ, പ്രതിപക്ഷ നേതാവ് ഇന്ന് ശ്രമിച്ചത് കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ട് എന്ന പുകമറ സൃഷ്ടിക്കാനാണെന്നും തോമസ് ഐസക് പറഞ്ഞു.

ബജറ്റിലെ സാമ്പത്തിക കാര്യങ്ങളിലെ അവ്യക്തത വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

'ബജറ്റിലെ സാമ്പത്തിക കാര്യങ്ങളിലെ അവ്യക്തത വ്യക്തമാണ്. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ബജറ്റില്‍ അധിക ചെലവ് 1715 കോടി എന്നാണ് പറഞ്ഞിരിക്കുന്നത്. 20000 കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവല്ലേ. ഇതുകൂടെ ഉണ്ടായിരുന്നെങ്കില്‍ 21715 കോടി രൂപയായേനെ. റവന്യൂ കമ്മി കാണിച്ചിരിക്കുന്നത് 16910 കോടിയാണ്. അതിനോട് 20000 കോടി കൂട്ടിയിരുന്നെങ്കില്‍ 370000 കോടിയോളം രൂപയായി,'- വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

' നയപ്രഖ്യാപനം നടത്തിയപ്പോള്‍ ഞങ്ങള്‍ ഒരു അഭിപ്രായം പറഞ്ഞു. സര്‍ക്കാരിന് സ്ഥലജന വിഭ്രാന്തിയാണോയെന്ന്. ബജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലും ആയിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടം മൈതാനത്തില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗമാണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടനയനുസരിച്ച് വാര്‍ഷിക സാമ്പത്തിക പ്രഖ്യാപനമാണ് ബജറ്റ്. അതിന്റെ പവിത്രത തകര്‍ക്കുന്ന രീതിയില്‍ രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ല്' വിഡി സതീശന്‍ പറഞ്ഞു.

'കൊവിഡ് മൂന്നാം തരംഗത്തിനെതിരെയുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം വെച്ചിരുന്നു. അത് സ്വീകരിച്ചതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എംഎല്‍എമാരുടെ അസെറ്റ് ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും മൂന്നു കോടിയെടുക്കാനുമുള്ള തീരുമാനം ഞങ്ങളോടും കൂടി മുഖ്യമന്ത്രി ആലോചന നടത്തിയിരുന്നു. അതിനെയും സ്വാഗതം ചെയ്യുന്നു,' വിഡി സതീശന്‍ പറഞ്ഞു.




Tags:    

Similar News