വിനേഷ് ഫോഗട്ടും ബജ്രങ് പൂനിയയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി; ഹരിയാനയില്‍ മല്‍സരിച്ചേക്കും

Update: 2024-09-04 11:17 GMT

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രങ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ഇരുവരും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പാരിസ് ഒളിംപിക്‌സിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ വിനേഷ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുമായും ചര്‍ച്ച നടത്തിയിരുന്നു.

താല്‍പര്യമുള്ള എല്ലാവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാമെന്നായിരുന്നു ഭൂപീന്ദര്‍ ഹൂഡ ഇതേക്കുറിച്ചു പ്രതികരിച്ചത്. ''ഒരു അത്‌ലീറ്റ് ഒരു രാഷ്ട്രീയ കക്ഷിയുടേയോ, സംസ്ഥാനത്തിന്റെയോ സ്വന്തമല്ല. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ സ്വന്തമാണ്. പാര്‍ട്ടിയില്‍ ചേരണോയെന്നത് വിനേഷ് ഫോഗട്ടിന്റെ തീരുമാനമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ആരു വന്നാലും സ്വീകരിക്കും. അത് വിനേഷ് ഫോഗട്ടിന്റെ മാത്രം താല്‍പര്യമാണ്.'' ഭൂപീന്ദര്‍ ഹൂഡ വ്യക്തമാക്കി.

പാരിസ് ഒളിംപിക്‌സില്‍ 50 കിലോ വനിതാ ഗുസ്തിയില്‍ ഫൈനല്‍ വരെയെത്തിയ വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിനു തൊട്ടുമുന്‍പ് അയോഗ്യയാക്കിയിരുന്നു. ശരീര ഭാരം കൂടിയതിന്റെ പേരിലാണ് താരത്തെ മാറ്റിനിര്‍ത്തിയത്. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ അപ്പീല്‍ പോയെങ്കിലും താരത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.





Tags:    

Similar News