തന്റെ വെളിപ്പെടുത്തലിനു പിന്നാലെ സരിത്തിനെ പോലിസ് എന്ന് പറഞ്ഞ് എത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ്

പാലക്കാടുള്ള തങ്ങളുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സായ ഫ് ളാറ്റില്‍ നിന്നും പട്ടാപകലാണ് മൂന്നാലു പേര്‍ ചേര്‍ന്ന് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടു പോയത്.പോലിസ് എന്നു പറഞ്ഞാണ് അവര്‍ എത്തിയത്.എന്നാല്‍ ഐഡി കാര്‍ഡ് ചോദിച്ചിട്ട് അവര്‍ കാണിച്ചില്ല

Update: 2022-06-08 06:25 GMT
തന്റെ വെളിപ്പെടുത്തലിനു പിന്നാലെ സരിത്തിനെ പോലിസ് എന്ന് പറഞ്ഞ് എത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ താന്‍ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ തനിക്കും തന്റെയൊപ്പമുളളവര്‍ക്കുമെതിരെ ആക്രമണം തുടങ്ങിയെന്നും സരിത്തിനെ പോലിസ് എന്നു പറഞ്ഞെത്തിയ ഒരു സംഘം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാറില്‍ ബലമായി തട്ടിക്കൊണ്ടുപോയെന്നും സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇതിനര്‍ഥം തനിക്കെതിരെ അവര്‍ ആക്രമണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തനിക്കെന്തും സംഭവിക്കാം.തന്റെ കൂടെയുള്ളവരെയെല്ലാം അവര്‍ ട്രാപ്പിലാക്കുകയാണ്.

സത്യം പുറത്തുവരാനാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത് അല്ലാതെ ആരെയും ആക്ഷേപിക്കാനല്ല.കേരളത്തിലെ ജനങ്ങള്‍ ഇതിലൂടെ മനസിലാക്കാണ്ടേത് കേരളത്തില്‍ ആരെ വേണമെങ്കിലും പട്ടാപകല്‍ വെട്ടിക്കൊല്ലാം തട്ടിക്കൊണ്ടുപോകാം എന്തും ചെയ്യാമെന്നാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.പാലക്കാടുള്ള തങ്ങളുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സായ ഫ് ളാറ്റില്‍ നിന്നും പട്ടാപകലാണ് മൂന്നാലു പേര്‍ ചേര്‍ന്ന് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടു പോയത്.

പോലിസ് എന്നു പറഞ്ഞാണ് അവര്‍ എത്തിയത്.എന്നാല്‍ ഐഡി കാര്‍ഡ് ചോദിച്ചിട്ട് അവര്‍ കാണിച്ചില്ല.മഫ്തിയില്‍ വെളുത്ത കാറിലാണ് എത്തിയത്.അവര്‍ പോലിസല്ലെന്ന് വ്യക്തമാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല.അദ്ദേഹത്തെ ഫോണ്‍ ചെയ്യാനോ ആരോടും ഒന്നും പറയാനോ അനുവദിക്കാതെയാണ് പിടിച്ചുകൊണ്ടു പോയത്.ഒരു സ്ത്രീ സത്യം തുറന്നു പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സ്റ്റാഫാണ് സരിത്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Tags:    

Similar News