കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി 30ന്

Update: 2024-10-22 12:38 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍.എച്ച്.യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലിസ് കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്‌ട്രേട്ട് വിനോദ് ബാബു 30ന് വിധി പറയും. പോലിസ് റിപ്പോര്‍ട്ടില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണ പുരോഗതിയില്‍ വിശ്വാസമുണ്ടെന്ന് യദുവിന്റെ അഭിഭാഷകനും വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസില്‍ യാത്രക്കാരായിരുന്ന രണ്ടു പേരുടെ മൊഴിയെടുത്തു. കൃത്യം നേരില്‍ കണ്ട മൂന്നു ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിള്‍ ലോഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ശേഖരിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നു പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി പറഞ്ഞു. യദു ഇത്തരം ഹരജികള്‍ ഫയല്‍ ചെയ്യുന്നത് മാധ്യമശ്രദ്ധ നേടാനാണ്. യദുവിനെതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്നു കേസുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും ബന്ധുക്കളും ഏപ്രില്‍ 28ന് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു തര്‍ക്കമുണ്ടായ സംഭവം വിവാദമായിരുന്നു. വാഹനം ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തര്‍ക്കമുണ്ടായത്. കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിനു നേര്‍ക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്. യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.




Tags:    

Similar News