കേരളത്തില്‍ ഇന്ന് മഴ അതിശക്തമാവും; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Update: 2023-07-04 04:48 GMT

കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മറ്റന്നാള്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളുംഅതീവ ജാഗ്രത വേണം. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളില്‍ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പെയ്യാനിടയുള്ള മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാ-താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഏഴ് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ മുറ്റത്തെ മരച്ചില്ല വീണ് ഗുരുതര പരിക്കേറ്റ പത്ത് വയസ്സുകാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാസര്‍കോട് അംഗടിമുഗറില്‍ സ്‌കൂള്‍ കോമ്പൗണ്ടിലെ മരം വീണ് മരിച്ച വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹയുടെ സംസ്‌കാരം ഇന്ന് നടക്കും. അഞ്ച് ദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.




എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ വ്യക്തമാക്കി. അതേസമയം കാസര്‍കോട് ജില്ലയിലെ കോളേജുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കായിരിക്കും അവധി ബാധകമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.



മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തു താമസിക്കുന്നവര്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം. കേരളം കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുക.





Tags:    

Similar News