യൂറോ; ചെക്ക് റിപ്പബ്ലിക്കിനെ സമനിലയില്‍ പിടിച്ച് ജോര്‍ജ്ജിയ

Update: 2024-06-22 15:41 GMT

ഹാംബര്‍ഗ്: യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ ചെക്ക് റിപ്പബ്ലിക്-ജോര്‍ജിയ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ആദ്യപകുതിയിലെ അന്തിമസമയത്തെ പെനാല്‍റ്റി വഴിയാണ് ജോര്‍ജിയയുടെ ഗോളെത്തിയതെങ്കില്‍, കോര്‍ണറില്‍നിന്ന് ലഭിച്ച പന്താണ് ചെക്ക് റിപ്പബ്ലിക്കിനെ മത്സരത്തില്‍ തുല്യതയിലെത്തിച്ചത്.

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബോക്സിനകത്തുവെച്ച് ചെക്ക് താരം റോബിന്‍ റാനക്കിന്റെ കൈയില്‍ പന്തുതട്ടി. ഇതോടെ വാര്‍ ഡിസിഷനില്‍ ജോര്‍ജിയക്ക് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത മിക്കോട്ടഡ്സെ വലംകാലുകൊണ്ട് പന്ത് വലയിലെത്തിച്ചു (10). ഇതോടെ മിക്കോട്ടഡ്സെയ്ക്ക് ഈ യൂറോ കപ്പില്‍ രണ്ട് ഗോളായി. അടുത്ത മിനിറ്റില്‍ത്തന്നെ ചെക്കിന്റെ പാത്രിക് ഷിക്ക് ബോക്സിനകത്തുനിന്ന് ഗോള്‍ ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും ജോര്‍ജിയന്‍ കീപ്പര്‍ മാമര്‍ദഷ്വി സേവ് ചെയ്തു.

രണ്ടാംപകുതിയിലെ 58-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മറുപടി ഗോളെത്തി. കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ചെക്ക് താരം പാത്രിക് ഷിക്ക് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഷിക്ക് മറ്റൊരു റെക്കോഡിനുടമയായി. 2020-ന് ശേഷമുള്ള യൂറോ കപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡാണ് ഷിക്കിനെ തേടിയെത്തിയത്. ആറ് ഗോളുകളാണ് താരം നേടിയത്.

പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കുന്നതിന് ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമാണെന്നതിനാല്‍ വീറും വാശിയും നിറഞ്ഞ മത്സരമായിരുന്നു ഹാംബര്‍ഗില്‍ കണ്ടത്. ചെക്ക് റിപ്പബ്ലിക് നിരന്തരമായി ജോര്‍ജിയയുടെ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ നടത്തിയെങ്കിലും, ജോര്‍ജിയ അവയെല്ലാം ഫലപ്രദമായി തടഞ്ഞു. മറുവശത്ത് ജോര്‍ജിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചെക്കിനെ ഞെട്ടിച്ചു. ജോര്‍ജിയയുടെ പ്രതിരോധനീക്കങ്ങളും ഗോളിയുടെ മികവും കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുന്നതിന് കാരണമായി.

മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ചെക്ക് റിപ്പബ്ലിക്കിന് ലഭിച്ചു. 23-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിനുവേണ്ടി ഹോള്‍സെക്ക് ഗോള്‍ നേടിയെങ്കിലും കൈയില്‍ പന്ത് തട്ടിയിരുന്നു എന്നതിനാല്‍ ഗോള്‍ അനുവദിച്ചില്ല. അപ്പോഴേക്കും ചെക്ക് താരങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു. രണ്ടാം പകുതിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ആധിപത്യംതന്നെ കണ്ടെങ്കിലും കളി വിജയത്തിലേക്ക് നയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടെ ജോര്‍ജിയക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് എഫില്‍ രണ്ട് കളിയില്‍ ഓരോന്നു വീതം തോല്‍വിയും സമനിലയുമായി ചെക്ക് റിപ്പബ്ലിക് മൂന്നാം സ്ഥാനത്തും ജോര്‍ജിയ നാലാംസ്ഥാനത്തും നില്‍ക്കുന്നു.



Tags:    

Similar News