അസമില്‍ വിദേശികളെന്ന് മുദ്രകുത്തി 28 മുസ് ലിംകളെ തടങ്കല്‍ പാളയത്തിലടച്ചു(വീഡിയോ)

ബാര്‍പേട്ട ജില്ലയിലെ ബംഗാളി മുസ് ലിം സമുദായത്തില്‍ പെട്ട 28 പേരെയാണ് പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലുള്ള ട്രാന്‍സിറ്റ് ക്യാംപിലേക്ക് കൊണ്ടുപോയത്.

Update: 2024-09-03 16:09 GMT

ഗുവാഹത്തി: പൗരത്വനിയമ ഭേദഗതി നടപ്പാക്കിയ ബിജെപി ഭരിക്കുന്ന അസമില്‍ വിദേശികളെന്ന് മുദ്രകുത്തി 28 ബംഗാളി മുസ് ലിംകളെ തടങ്കല്‍ പാളയത്തില്‍ അടച്ചു. ബാര്‍പേട്ട ജില്ലയിലെ ബംഗാളി മുസ് ലിം സമുദായത്തില്‍ പെട്ട 28 പേരെയാണ് പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലുള്ള ട്രാന്‍സിറ്റ് ക്യാംപിലേക്ക് കൊണ്ടുപോയത്. മധ്യ അസമിലെ നാഗോണ്‍ ജില്ലയില്‍ ഈയിടെ രണ്ട് മുസ് ലിം യുവാക്കള്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് ബംഗാളി മുസ് ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പൊടുന്നനെ 28 പേരെ കസ്റ്റഡിയിലെടുത്ത് തടങ്കല്‍പാളയത്തിലടച്ചത്.   

Full View

തിങ്കളാഴ്ചയാണ് ബാര്‍പേട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 28 കുടുംബങ്ങളില്‍ നിന്ന് ഓരോരുത്തരെ വീതം ചില ഒപ്പുകളിടാനുണ്ടെന്നു പറഞ്ഞ് പോലിസ് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് അവരെ എസ്പി ഓഫിസിലേക്ക് കൊണ്ടുപോയ ശേഷം ബലംപ്രയോഗിച്ച് ബസ്സില്‍ കയറ്റുകയായിരുന്നുവെന്ന് ബാര്‍പേട്ടയിലെ സാമൂഹിക പ്രവര്‍ത്തകനായ ഫാറൂഖ് ഖാന്‍ പറഞ്ഞു. പോലിസ് സംഘമെത്തി ഇവരെ കൊണ്ടുപോവുന്നതിനിടെ കുടുംബക്കാരും നാട്ടുകാരും നിലവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അസം പോലിസിന്റെ അതിര്‍ത്തി ബ്രാഞ്ച് ഇവര്‍ക്കെല്ലാം വിദേശികളെന്ന നോട്ടീസ് നല്‍കുകയും കേസുകള്‍ ഫോറിനര്‍ ട്രൈബ്യൂണലുകളിലേക്ക് കൈമാറുകയും ചെയ്തിരുന്നു. ഏതാനും ഹിയറിങുകള്‍ നടത്തിയ ശേഷം ഇവരെയെല്ലാം വിദേശികളായി പ്രഖ്യാപിച്ചെന്നും ഫാറൂഖ് ഖാന്‍ പറഞ്ഞു.

   Just listen to the cries of these Muslims whose family members were sent to detention camp in Assam. While other communities are given citizenship under CAA, Muslims are being sent to detention camps. pic.twitter.com/dnWOTMbPnO

1946 ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം അനധികൃത കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യാനായി രൂപീകരിച്ച അര്‍ധ ജുഡീഷ്യല്‍ ബോഡികളാണ് ഫോറിനര്‍ ട്രൈബ്യൂണലുകള്‍. സംശയമുള്ള ഡി വോട്ടര്‍മാരുടെയും വിദേശികളുടെയും കേസുകള്‍ കൈകാര്യം ചെയ്യാന്‍ അസമിലുടനീളം ഇത്തരത്തിലുള്ള നൂറോളം ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള 'അനധികൃത കുടിയേറ്റം' കണ്ടെത്താനെന്ന പേരിലാണ് ഇവ സ്ഥാപിച്ചത്. 'അനധികൃത കുടിയേറ്റക്കാര്‍' അസമീസ് ജനതയുടെ സ്വത്വത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും സംഘടനകള്‍ പ്രക്ഷോഭം നടത്തി സമ്മര്‍ദം ചെലുത്തിയതിനാലാണ് ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചത്.

    സംസ്ഥാനത്ത് ആകെ 1,19,570 ഡി വോട്ടര്‍മാര്‍ ഉണ്ടെന്നും അതില്‍ 54,411 പേരെ െ്രെടബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അസം ആഭ്യന്തര വകുപ്പ് ആഗസ്ത് 22ന് സംസ്ഥാന നിയമസഭയെ അറിയിച്ചിരുന്നു. 2017 മുതല്‍ ഇത്തരത്തില്‍ 16 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ട്. 1997ല്‍ പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പ്രകാരം ഡി വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നു വിലക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളോളം കുടുംബത്തോടൊപ്പം താമസിച്ചാലും ആവശ്യമായ രേഖകള്‍ ഹാജാരാക്കാനാവാത്തവരെയും ഡി വോട്ടര്‍മാരായാണ് കണക്കാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ മുന്നോടിയായി സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രമായ ഗോള്‍പാറയിലെ മാറ്റിയയിലുള്ള ക്യാംപില്‍ നിലവില്‍ 210 പേരുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിയമസഭയെ അറിയിച്ചിരുന്നു. മധ്യ അസമിലെ നാഗോണ്‍ ജില്ലയില്‍ ഈയിടെ രണ്ട് മുസ് ലിം യുവാക്കള്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് ബംഗാളി മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ്

    പൊടുന്നനെ 28 പേരെ കസ്റ്റഡിയിലെടുത്ത് തടങ്കല്‍പാളയത്തിലടച്ചത്. ബംഗാളി മുസ്‌ലിംകളെ 'മിയകള്‍' എന്നാണ് വിളിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഉള്‍പ്പെടെ ഇവരെ നുഴഞ്ഞുകയറ്റക്കാരെന്നും അസമികളുടെ സ്വത്വത്തിന് ഭീഷണിയെന്നുമാണ് പലപ്പോഴും അധിക്ഷേപിച്ചിരുന്നത്. അതേസമയം തന്നെ ഹിന്ദു വിഭാഗക്കാരായ കുടിയേറ്റക്കാരെ ബിജെപി ഒരു ഭീഷണിയായി കണക്കാക്കുന്നില്ല. ഹിന്ദു ബംഗാളികളുടെ ഡി വോട്ടര്‍ പ്രശ്‌നം ആറ് മാസത്തിനകം പരിഹരിക്കുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഈയിടെ പ്രഖ്യാപിച്ചത്.

Tags:    

Similar News