ഔട്ടര്‍ റിങ് റോഡ് നിര്‍മാണം: 1629 കോടിയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

Update: 2024-08-07 13:14 GMT

തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് 1629.24 കോടിയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. 45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കരട് ചതുര്‍കക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്. ഔട്ടര്‍ റിങ് റോഡ് നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50 ശതമാനം(ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നല്‍കും. സര്‍വീസ് റോഡുകളുടെ നിര്‍മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ) MIDP (Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും, ഈ തുക അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതുമാണ്.

    ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവയ്ക്കുക. ഔട്ടര്‍ റിങ് റോഡിന്റെ നിര്‍മാണത്തിനിടെ ലഭ്യമാവുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റ് പാറ ഉല്‍പ്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിര്‍മാണത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ദേശീയപാത അതോറിറ്റി നിയോഗിക്കുന്ന എന്‍ജിനീയര്‍, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയല്‍റ്റി ഇളവ് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അളവ് സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്.

    ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കും. ദേശീയപാത അതോറിറ്റി സമര്‍പ്പിക്കുന്ന നിര്‍ദേശം സൂക്ഷ്മ പരിശോധന നടത്തി ഗ്രാന്റ് നല്‍കുന്നതിന് നികുതി ധനകാര്യ വകുപ്പുകള്‍ ചേര്‍ന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

സ്‌കൂള്‍ പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കും

സ്‌കൂള്‍ പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2024-25 അക്കാദമിക വര്‍ഷം 8ാം ക്ലാസിലും 202526 അക്കാദമിക വര്‍ഷം 8, 9 ക്ലാസ്സുകളിലും 202627 അക്കാദമിക വര്‍ഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിര്‍ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കും. ഇതിന്റെ ആദ്യപടിയായി ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താനുള്ള പരിപാടി രൂപീകരിക്കും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മെയ് 26ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എകദിന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണിത്.

വിസിലിന് സര്‍ക്കാര്‍ ഗ്യാരണ്ടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാര്‍ഡില്‍ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാര്‍ഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും. തുറമുഖ നിര്‍മ്മാണത്തിന് വേണ്ടി നബാര്‍ഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്‌കോയില്‍ നിന്നും ലോണ്‍ എടുക്കുന്നതിന് അനുവദിച്ച ഗവണ്‍മെന്റ് ഗ്യാരന്റി റദ്ദ് ചെയ്യും. നബാര്‍ഡില്‍ നിന്നു 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡിന് ഗവണ്‍മെന്റ് ഗ്യാരന്റി അനുവദിക്കും. കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്ക് അനുമതി നല്‍കും. നബാര്‍ഡില്‍ നിന്നെടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Tags:    

Similar News