മൃതദേഹം മാറിനല്‍കി; 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

Update: 2024-08-07 04:52 GMT

ന്യൂഡല്‍ഹി: മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവ്. ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിനെതിരേ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി അധികൃതര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നടപടി. 2009ല്‍ ചികില്‍സയിലിരിക്കേ മരണപ്പെട്ട പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍ മാറി നല്‍കിയ സംഭവത്തിലാണ് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. പുരുഷോത്തമന്റെ മക്കളായ പി ആര്‍ ജയശ്രീയും പി ആര്‍ റാണിയും ഇതുസംബന്ധിച്ച് സംസ്ഥാന ഉപഭോക്തൃകമ്മിഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് 25 ലക്ഷംരൂപ 12 ശതമാനം പലിശസഹിതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെതിരേ ആശുപത്രി അധികൃതര്‍ നല്‍കിയ ഹരജിയില്‍ അഞ്ചുലക്ഷം പുരുഷോത്തമന്റെ കുടുംബത്തിനും 25 ലക്ഷം സംസ്ഥാന ഉപഭോക്തൃകമ്മീഷന്റെ നിയമസഹായ അക്കൗണ്ടിലേക്കും നല്‍കാന്‍ ദേശീയ ഉപഭോക്തൃ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇത് ചോദ്യംചെയ്ത് ആശുപത്രിയും പുരുഷോത്തമന്റെ മക്കളും നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് ഹിമാ കോലി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ വിധിച്ച 25 ലക്ഷംരൂപ പുരുഷോത്തമന്റെ കുടുംബത്തിനുമാത്രമായി നല്‍കണമെന്നാണ് സുപ്രിംകോടതി വിധിച്ചത്. മാത്രമല്ല, 12 ശതമാനം പലിശ എന്നത് 7.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പുരുഷോത്തമന്റെ മക്കള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ചിദംബരേഷനും അഡ്വ കാര്‍ത്തിക് അശോകും ഹാജരായി.

Tags:    

Similar News