ക്രൈസ്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവരോട് 'ബി കെയര്‍ ഫുള്‍' എന്ന് പറയണമായിരുന്നു; സുരേഷ് ഗോപിയെ പരാമര്‍ശിച്ച് ദിപീക പത്രത്തിന്റെ മുഖപ്രസംഗം

Update: 2025-04-05 03:40 GMT

കോട്ടയം: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ദീപിക പത്രത്തില്‍ മുഖപ്രസംഗം. എഡിറ്റോറിയല്‍ ലേഖനം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതന്‍മാരെ ഹിന്ദുത്വര്‍ ആക്രമിച്ച പശ്ചാത്തലത്തിലാണ് നിലപാട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പൂര്‍ണരൂപം താഴെ

ജബല്‍പൂരിലും അപമാനം

ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കൊണ്ടുമാത്രം നിലനില്‍ക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ െ്രെകസ്തവ വിശ്വാസികളെയും പുരോഹിതരെയും പോലീസിനു മുന്നിലിട്ടു മര്‍ദിച്ച സംഘപരിവാറിന്റെ ബലം, സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ളത് ബിജെപിയാണെന്ന ധൈര്യമാണ്.

അത്തരമൊരു സംരക്ഷണകേന്ദ്രമല്ല തങ്ങളെന്ന സന്ദേശം കൊടുക്കാന്‍ ഈ ബിജെപി സര്‍ക്കാരുകള്‍ തയാറായാല്‍ അന്നു തീരും, ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍. അന്നു തീരും, കുറ്റവാളികളുടെ പക്ഷത്തേക്കു കുറുമാറിയ പോലീസിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വം. ജബല്‍പുരും അതു മാത്രമാണ് ഓര്‍മിപ്പിക്കുന്നത്.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള െ്രെകസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ജബല്‍പുരിലും പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജബല്‍പൂര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജും പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും പോലീസ് ഉദ്യോഗസ്ഥര്‍ക്കു കണ്‍മുന്നില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായി.

വിദ്യാഭ്യാസ വിചക്ഷണനും മധ്യപ്രദേശിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊ ന്നായ ജബല്‍പുര്‍ സെന്റ് അലോഷ്യസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഡേവിസ് ജോര്‍ജ് ബിജെപിക്കാരുള്‍പ്പെടെ എത്രയോ മനുഷ്യരുടെ ഗുരുസ്ഥാനീയനാണ്. മികച്ച വിദ്യാഭ്യാസ പ്രവര്‍ ത്തനങ്ങള്‍ക്ക് മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിനുപോലും ഇതാണു സ്ഥി തിയെങ്കില്‍ സഹതപിക്കേണ്ടിയിരിക്കുന്നു. ഈ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ഒരു വില യും കൊടുക്കാത്ത സാമൂഹികവിരുദ്ധര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ തലേക്കെട്ടും കെട്ടി മുഷ്ടി ചുരുട്ടി നില്‍ക്കുമ്പോള്‍ ഇടപെടാത്ത ഭരണകുടങ്ങള്‍ക്ക് എങ്ങനെയാണ് ദേശീയോദ്ഗ്രഥനത്തിന്റെ കൊടിയേന്താനാകുന്നത്?

തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവര്‍ത്തിക്കുന്നത് താഴേക്കിടയിലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരു കളെല്ലാം പോലീസിനെ നിര്‍ത്തിയിരിക്കുന്നത്. ജബല്‍പുരിലെ പോലീസിനും അതില്‍നിന്നു മുക്തി യില്ല. 2017ല്‍ മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസിനു കരോള്‍ ഗാനമാലപിച്ചവരെയും വൈദികരെ യും സംഘപരിവാര്‍ ആക്രമിച്ചപ്പോഴും പോലീസ് കാഴ്ചക്കാരായിരുന്നു. കസ്റ്റഡിയിലെടുത്ത വൈദി കവിദ്യാര്‍ഥികളെയും വൈദികരെയും സംഘപരിവാരങ്ങള്‍ പോലീസ് സ്‌റ്റേഷനുള്ളില്‍വച്ച് ആക്രമിക്കുകയും പുറത്ത് അവരുടെ വാഹനം കത്തിക്കുകയും ചെയ്തു.

വര്‍ഗീയ ആള്‍ക്കൂട്ട ആക്രമണത്തിനു കാരണം പതിവുപോലെ മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണമായിരുന്നു. പിന്നീട് എത്രയോ അക്രമങ്ങളാണ് രാജ്യത്ത് നിര്‍ഭയം അരങ്ങേറിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ യുസിഎഫ് (യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം) പുറത്തുവിട്ട കണക്കനുസരിച്ച്, 834 ആക്രമണങ്ങളാണ് െ്രെകസ്തവര്‍ക്കെതിരേ നടത്തിയത്. 2023ല്‍ ഇത് 734 ആയിരുന്നു. ഏറ്റവുമധികം ആക്രമണങ്ങള്‍ ഉത്തര്‍പ്രദേശിലാണ്.

ജബല്‍പുരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇന്നലെ സുരേഷ് ഗോപി എംപിക്കു സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയ 'ബി കെയര്‍ഫുള്‍' എന്ന മുന്നറിയിപ്പ്, െ്രെകസ്തവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നവര്‍ക്കു കൊടുത്തിരുന്നെങ്കില്‍! അന്തര്‍ദേശീയ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ തുടര്‍ച്ചയായി പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ അതിനെ വിദേശരാജ്യങ്ങളുടെ അജന്‍ഡയാണെന്ന് പറയുന്നതിനു പകരം, തിരുത്തലാണു വേണ്ടത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടിനോടും കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രതികരണം ആ വിധത്തിലായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ജബല്‍പുരിനെക്കുറിച്ചു പറയുമ്പോഴും സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. വിമര്‍ശനങ്ങളുടെയും മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകളുടെയും കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവര്‍ കാല്‍ച്ചു വട്ടില്‍ ചിതറിക്കിടക്കുന്ന ചില്ലുകളിലെ മതേതര ഇന്ത്യയെ കാണാന്‍ വൈകുകയാണല്ലോ.

കടപ്പാട്: ദീപിക പത്രം


Similar News