എട്ട് കോടി നല്‍കിയില്ല; തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും; മൃതദേഹം ലഭിച്ചത് കുടകില്‍ നിന്ന്

Update: 2024-10-28 06:38 GMT

ബെംഗളൂരു: തെലുങ്കാനയില്‍ ബിസിനസുകാരനായ ഭര്‍ത്താവിനോട് എട്ട് കോടി രൂപ ആവശ്യപ്പെട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയും കാമുകനും സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു. ബിസിനസുകാരനായ രമേശി(54)നെയാണ് ഭാര്യ നിഹാരിക കൊലപ്പെടുത്തിയത്. ഭര്‍ത്താവിനോട് എട്ട് കോടി രൂപ ആവശ്യപ്പെട്ട് അത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം. രമേശിന്റെ മൃതദേഹം കര്‍ണാടകയിലെ കുടകിലെ കാപ്പിത്തോട്ടത്തില്‍ നിന്നാണ് ലഭിച്ചത്. നിഹാരികയെയും സഹായികളെയും പോലിസ് അറ്‌സ്റ്റ് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യ നിഹാരിക ഭര്‍ത്താവിനെ കാണാതായതായി തെലങ്കാനയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നിഹാരികയും കാമുകനുമായ ഡോക്ടര്‍ നിഖില്‍, സഹായി അങ്കൂര്‍ എന്നിവര്‍ ചേര്‍ന്ന് രമേശിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. രമേശിനെ കൊലപ്പെടുത്തിയതിന് ശേഷം മൂവരും ചേര്‍ന്ന് 800 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മൃതദേഹം കുടകില്‍ എത്തിച്ചത്.


  500 ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒക്ടോബര്‍ എട്ടിനാണ് രമേശിന്റെ കൊലപാതകം നടന്നത്. രമേശിന്റെ രണ്ടാം ഭാര്യയാണ് നിഹാരിക. എന്‍ജിനീയറിങ് ബിരുദധാരിയായ നിഹാരിക ആദ്യം വിവാഹം ചെയ്തിരുന്നു. പിന്നീട് ഇവര്‍ ഹരിയാനയിലെ ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലില്‍ ആയിരുന്നു. ഇവിടെ വച്ചാണ് കേസിലെ മറ്റൊരു പ്രതിയായ അങ്കൂറിനെ പരിചയപ്പെടുന്നത്. ജയില്‍ വാസത്തിന് ശേഷമാണ് ബിസിനസുകാരനായ രമേശിനെ രണ്ടാമത് വിവാഹം ചെയ്തത്. പിന്നീട് ആഡംബര ജീവിതം നയിച്ച നിഹാരക നിഖിലുമായി ബന്ധം സ്ഥാപിച്ചു.

മൂവരും ചേര്‍ന്ന് രമേശിന്റെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എട്ട് കോടി രൂപ നല്‍കാന്‍ രമേശ് വിസമ്മതിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് മൂവരും ചേര്‍ന്ന് രമേശിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദിലെ ഉപ്പലില്‍ രമേശിനെ മൂവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുടകില്‍ വച്ച് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.




Tags:    

Similar News