ബോംബ് സ്‌ഫോടനമുണ്ടായത് കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശത്തെന്ന് എം വി ജയരാജന്‍

Update: 2024-06-19 15:32 GMT

കണ്ണൂര്‍: എരഞ്ഞോളി കുടക്കളത്ത് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട് വേലായുധന്‍ മരിച്ചത്. നാടിനെയാകെ വേദനിപ്പിച്ച സംഭവമാണിത്. ആദ്യകാല കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശമാണിത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നേരത്തെ സ്‌ഫോടനമുണ്ടായതാണ്. എരഞ്ഞോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ കെ രമ്യയുടെ ഭര്‍ത്താവ് ശ്രീജന്‍ ബാബുവിനെ വധിക്കാന്‍ ശ്രമിച്ച ക്രിമിനലുകളും പരിസര പ്രദേശത്തുള്ളവരാണ്. സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News