ബജറ്റിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു; രണ്ടുതവണയായി കുറഞ്ഞത് 2200 രൂപ

Update: 2024-07-23 13:35 GMT

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് മാത്രം രണ്ടുതവണയായി 2200 രൂപ കുറഞ്ഞു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ(കസ്റ്റംസ് ഡ്യൂട്ടി) ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 12.5 ശതമാനത്തില്‍നിന്ന് ആറു ശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ബജറ്റിന് മുമ്പ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നികുതി കുറച്ച ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ 2,000 രൂപ കൂടി കുറയുകയായിരുന്നു. രണ്ട് ഘട്ടമായി ഗ്രാമിന് 275 രൂപയാണ് കുറഞ്ഞത്. ഇന്ന് രാവിലെ സ്വര്‍ണാഭരണം വാങ്ങിയവര്‍ക്കാണ് വലിയ തിരിച്ചടിയുണ്ടായത്. രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് 250 രൂപ കൂടി കുറഞ്ഞ് ഗ്രാം വില 6,495 രൂപയായി. പവന് വില 2,000 രൂപ കുറഞ്ഞ് 51,960 രൂപയും. ഇന്നു രാവിലെ മൂന്ന് ശതമാനം ജിഎസ്ടി 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, മിനിമം 5 ശതമാനം പണിക്കൂലി ഉള്‍പ്പെടെ 58,412 രൂപ കൊടുത്താലായിരുന്നു ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാമായിരുന്നത്. ഉച്ചയ്ക്കു വില ഇടിഞ്ഞതോടെ, ഒരു പവന്‍ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ 56,250 കൊടുത്താല്‍ മതി. അതായത് രാവിലത്തെ വിലയേക്കാള്‍ 2,160 രൂപയോളം മണിക്കൂറുകള്‍ക്കുള്ളില്‍ കുറഞ്ഞത്.

Tags:    

Similar News