മുഖ്യമന്ത്രിയുടേത് സദുദ്ദേശ്യമോ ദുരുദ്ദേശ്യമോ..?; ഈ പോക്ക് അപകടകരമെന്ന് പി വി അന്‍വര്‍

Update: 2024-09-30 14:41 GMT

കോഴിക്കോട്: മലപ്പുറത്തുനിന്ന് കോടികളുടെ സ്വര്‍ണക്കടത്ത്-ഹവാല പണം പിടികൂടുന്നുണ്ടെന്നും അവ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരേ പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടേത് സദുദ്ദേശ്യമാണോ ദുരുദ്ദേശ്യമാണോയെന്ന് അന്‍വര്‍ ചോദിച്ചു. 'ദി ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖം ഉയര്‍ത്തിക്കാട്ടിയാണ് പി വി അന്‍വറിന്റെ പ്രതികരണം. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ നിരവധി പേരാണെത്തിയത്. ആര്‍എസ്എസിനെയും ഹിന്ദുത്വശക്തികളെയും ഏറ്റവും കൂടുതല്‍ നേരിട്ടത് സിപിഎം ആണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതിയെന്താണ്. അവിടെയാണ് പ്രശ്‌നം. ഇതില്‍ അദ്ദേഹം പറഞ്ഞുവരുന്നത് മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും ക്രിമിനല്‍ ജില്ല. കേരളത്തിലെ മറ്റു പത്രങ്ങളോട് പറയാത്തത് എന്തുകൊണ്ടാണ്. ചോദ്യങ്ങളുണ്ടാവും. ഈ വാര്‍ത്ത നേരെ എങ്ങോട്ടേക്കാണ് പോവുന്നത്. നേരെ ഡല്‍ഹിയിലേക്കാണ്. സദുദ്ദേശ്യമാണോ ദുരുദ്ദേശ്യമാണോ. ഇതില്‍ പറയുന്ന കണക്കുകള്‍, മലപ്പുറം ജില്ലയില്‍ നിന്ന് 150ഓളം സ്വര്‍ണക്കേസുകള്‍ പിടിച്ചു. എങ്ങനെയാണ് മലപ്പുറം ജില്ലയില്‍ പിടിച്ചത്. ഈ എയര്‍പോര്‍ട്ട് നില്‍ക്കുന്നത് എവിടെയാണ്, മലപ്പുറം ജില്ലയിലാണ്. ഈ നാടാകെ പോവേണ്ട സ്വര്‍ണമാണ്. ഇവിടെനിന്ന് പിടിക്കുന്ന സ്വര്‍ണം തമിഴാട്ടിലേക്കും മറ്റു സ്ഥലത്തേക്കും പോവുന്നില്ലേ. അങ്ങനെയെങ്കില്‍ സ്വര്‍ണം പിടികൂടുന്നവരുടെ വിലാസം കണ്ടെത്തിയല്ലേ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

    ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുമെന്ന് വിചാരിക്കേണ്ട. ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും നമുക്ക് പ്രശ്‌നവുമില്ലെന്ന് വിചാരിക്കേണ്ട. എംഡിഎംഎയുമായി ബന്ധപ്പെട്ട് ഒരു ബന്ധവുമില്ലാത്ത നൂറുകണക്കിന് പേരെയാണ് കുടുക്കിയത്. മണത്തുനോക്കിയ ബന്ധം പോലുമില്ലാത്തവരെ കുടുക്കിയിട്ടുണ്ട്. അങ്ങനെ സര്‍ക്കാരിനും പൊതുസമൂഹത്തിനും മുന്നില്‍ സുജിത്ത് ദാസ് ഏറ്റവും കൂടുതല്‍ പിടികൂടിയവനായി മാറുന്നു. വക്രബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News