ഗവര്‍ണറെ വെല്ലുവിളിച്ച് സര്‍ക്കാര്‍; ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാജരാവില്ല

Update: 2024-10-08 05:24 GMT

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സ്വര്‍ണക്കടത്ത്-ഹവാല പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം അവഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേസുകള്‍ ഇന്ന് നേരിട്ടെത്തി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനാലായിരുന്നു നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

    ദി ഹിന്ദുവില്‍ മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ബിജെപി ഏറ്റുപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറും രംഗത്തെത്തിയത്. മലപ്പുറത്തെ സ്വര്‍ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ, മുഖ്യമന്ത്രി പറയാത്ത ഭാഗങ്ങള്‍ നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിന് കത്തയച്ചു. ഇതോടെ, പിആര്‍ ഏജന്‍സിയാണ് പ്രസ്തുതഭാഗങ്ങള്‍ എഴുതിനല്‍കിയതെന്നു പറഞ്ഞ് ഹിന്ദു ഖേദപ്രകടനം നടത്തി. ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമാക്കിയെങ്കിലും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവച്ചെന്നും വിശദീകരിക്കണമെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടത്.

    ഇതിന് മറുപടി നല്‍കാതിരിക്കെയാണ് ഡിജിപിയോടൊപ്പം എത്താന്‍ ചീഫ് സെക്രട്ടറിക്ക് ഇന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. മാത്രമല്ല, ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് പി വി അന്‍വര്‍ നടത്തിയ പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. നിയമസഭാ സമ്മേളനം കൂടി നടക്കുന്നതിനാല്‍ ഇരുവരും ഹാജരാവേണ്ടെന്നു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.

Tags:    

Similar News