ഹരിയാനയിലും മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി; അഞ്ചു വര്‍ഷം വരെ തടവും കനത്ത പിഴയും ശിക്ഷ

Update: 2022-03-22 18:29 GMT
ഹരിയാനയിലും മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി; അഞ്ചു വര്‍ഷം വരെ തടവും കനത്ത പിഴയും ശിക്ഷ

ചണ്ഡിഗഡ്: ഉത്തര്‍പ്രദേശിനും ഹിമാചല്‍ പ്രദേശിനും പിന്നാലെ മതപരിവര്‍ത്തനവിരുദ്ധ ബില്‍ പാസാക്കി ഹരിയാന നിയമസഭ. മാര്‍ച്ച് നാലിന് അവതരിപ്പിച്ച ബില്‍ ചൊവ്വാഴ്ചയാണ് നിയമസഭയുടെ പരിഗണനക്കെടുത്തത്. പ്രലോഭിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ മതപരിവര്‍ത്തനം നടത്തിയാല്‍, ഒന്നുമുതല്‍ അഞ്ചു വര്‍ഷം വരെ തടവും ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കുന്നതാണ് പുതിയ ബില്‍.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഓരോന്നായി സമീപകാലത്ത് സമാന ബില്ലുകള്‍ പാസാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനും വാക്കൗട്ടിനുമിടെയാണ് ഹരിയാന നിയമസഭയില്‍ ബില്‍ പാസാക്കിയത്.

ബില്‍ അനുസരിച്ച്, പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട വ്യക്തിയെയോ ആരെങ്കിലും മതം മാറ്റുകയോ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയോ ചെയ്താല്‍, നാലു വര്‍ഷത്തില്‍ കുറയാത്ത തടവ് ലഭിക്കും. ഇത് 10 വര്‍ഷംവരെ നീണ്ടേക്കാം. മൂന്നു ലക്ഷത്തില്‍ കുറയാത്ത പിഴയും ഈടാക്കും.

നിലവിലുള്ള നിയമങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശിക്ഷ നല്‍കുന്ന വ്യവസ്ഥയുണ്ടെന്നും പുതിയ നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.

Tags:    

Similar News