'മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല, എന്റെ പേര് അന്‍വര്‍ എന്നായതാണ് പ്രശ്‌നം: ആഞ്ഞടിച്ച് പിവി അന്‍വര്‍ എംഎല്‍എ

Update: 2024-09-29 17:20 GMT

മലപ്പുറം : പോലിസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അന്‍വര്‍ ആഞ്ഞടിച്ചത്. പോലിസിനെതിരെയും സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പോലിസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതിനല്‍കിയിട്ടും ഭരണകക്ഷിക്കോ പോലിസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.

പുഷ്പനെ അനുസ്മരിച്ച് സംസാരിച്ച് തുടങ്ങിയ അന്‍വര്‍ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ് ലിം വര്‍ഗീയ വാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു. മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല. എന്റെ പേര് അന്‍വര്‍ എന്നായതാണ് പലര്‍ക്കും പ്രശ്‌നം. ഞാന്‍ മുസ്‌ലിം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്‌നം. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈല്‍ ഫോണിലൂടെയാണ്. പോലിസില്‍ പലരും ക്രിമിനല്‍ വത്ക്കരിക്കപ്പെട്ടിരിക്കുന്നു.

കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണ്. പോലിസിലെ 25 ശതമാനം പേരും ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തില്‍ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂര്‍ വഴി കഴിഞ്ഞ 3 വര്‍ഷമായി സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് പോലിസ് ഒത്തുകളിയുണ്ട്. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വര്‍ണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം.

സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പോലിസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതി നല്‍കിയിട്ടും ഭരണകക്ഷിക്കോ പോലിസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. താന്‍ പാര്‍ട്ടിക്കായി ശത്രുക്കളെ ഉണ്ടാക്കി. താന്‍ സാധാരണ സഖാക്കളെ തള്ളിപ്പറയില്ല. പിതാവിനോടെന്നതു പോലെയാണ് പിണറായിയോട് സംസാരിച്ചത്. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ല. എഡിജിപിയെ വച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിച്ചിട്ടുണ്ട്-അന്‍വര്‍ പറഞ്ഞു.

വന്‍ ജനാവലിയാണ് അന്‍വര്‍ എം.എല്‍.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെത്തിയത്. 50 പേര്‍ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിച്ചേര്‍ന്നിട്ടുളളത്. സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മേളനത്തിയവരിലുണ്ട്. ചന്തക്കുന്നില്‍ നിന്നും വന്‍ ജനാവലിക്കൊപ്പം പ്രകടനമായാണ് അന്‍വര്‍ യോഗ സ്ഥലത്തേക്ക് എത്തിയത്.

വഴിക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.എം എടക്കര ഏരിയ മുന്‍ അംഗം മരുത മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.എ.സുകുവാണ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സ്വാഗതം പ്രസംഗം നടത്തിയത്. നിലമ്പൂരില്‍ അന്‍വര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് സുകു, നിലമ്പൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സിപിഎം ഭരണം നേടിയതില്‍ അന്‍വറിന് നിര്‍ണായക പങ്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒന്നാം പിണറായി സര്‍ക്കാരിനെക്കുറിച്ച് പാര്‍ട്ടിക്കാര്‍ക്ക് പരാതി ഇല്ലായിരുന്നു.എന്നാല്‍ ഇപ്പോള്‍ കാല്‍ക്കിലെ മണ്ണ് ഒലിച്ചുപോവുകയാണെന്നും സുകു പറഞ്ഞു.




Tags:    

Similar News