ആണവായുധം നിര്‍മിക്കണമെന്ന് ഇറാനി എംപിമാര്‍

ഇസ്രായേലിന്റെ ആക്രമണം നേരിടാന്‍ ആണവായുധം അത്യാവശ്യമെന്ന് എംപിമാര്‍

Update: 2024-10-09 13:43 GMT

തെഹ്‌റാന്‍: രാജ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആണവായുധങ്ങള്‍ നിര്‍മിക്കണമെന്ന് ഇറാനി എംപിമാര്‍. ഇറാന്‍ പാര്‍ലമെന്റിലെ 39 എംപിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് കത്തെഴുതിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ നയത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നാണ് സുപ്രിം കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് പാര്‍ലമെന്റ് അംഗമായ ഹസന്‍ അലി എയാക്കി ഐഎസ്എന്‍എ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

''യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ അമേരിക്കക്കോ അന്താരാഷ്ട്ര സംഘടനകള്‍ക്കോ ഇന്ന് ഇസ്രായേലിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇസ്രായേല്‍ എതു നിമിഷവും ഇറാനെ ആക്രമിച്ചേക്കാം.''-ഹസന്‍ അലി എയാക്കി ആശങ്ക പ്രകടിപ്പിച്ചു.

ആണവായുധ നിര്‍മാണം ഇസ്ലാമിന് എതിരാണെന്നാണ് ഇറാന്റെ പ്രതിരോധ നയം. ആണവായുധം നിര്‍മിക്കരുതെന്ന് പരമോന്നത നേതാവായ അലി ഖമനേനി നേരത്തെ മതവിധി ഇറക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് പുതുക്കണമെന്നാണ് ഹസന്‍ അലി അടക്കമുള്ള എംപിമാരുടെ ആവശ്യം.

അടുത്ത പതിറ്റാണ്ടില്‍ ഹോര്‍മോസ് പ്രവിശ്യയില്‍ 1250 മെഗാവാട്ട് ശേഷിയുള്ള രണ്ട് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുമെന്ന് ആണവോര്‍ജ്ജ കമ്മീഷന്‍ മേധാവി മുഹമ്മദ് ഇസ്ലാമി നേരത്തെ വ്യക്തമാക്കിയിരുന്നു. 2041 ഓടെ 20000 മെഗാവാട്ട് വൈദ്യുതി ആണവ നിലയങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് ഇറാന്റെ തീരുമാനം. ആണവോര്‍ജ്ജ മേഖലയുടെ വികാസത്തിനായി രാജ്യത്തെ പത്തിലധികം സര്‍വ്വകലാശാലകളില്‍ ഇപ്പോള്‍ ആണവ എഞ്ചിനീയറിങ് പഠിപ്പിക്കുന്നുണ്ട്. ഇതിനായി വലിയ തുകയാണ് ബജറ്റില്‍ ഇറാന്‍ നീക്കിവെക്കുന്നത്.

Tags:    

Similar News