ഏകസിവില്‍ കോഡിനെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹൈക്കോടതിയില്‍; കപില്‍ സിബല്‍ ഹാജരാവും

Update: 2025-02-13 02:31 GMT
ഏകസിവില്‍ കോഡിനെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹൈക്കോടതിയില്‍; കപില്‍ സിബല്‍ ഹാജരാവും

ഡെറാഡൂണ്‍: ബിജെപി നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവന്ന ഏകസിവില്‍ കോഡിനെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കേസില്‍ ഹാജരാവുമെന്ന് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി അറിയിച്ചു. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യം, നിയമത്തിന്റെ മേല്‍ക്കോയ്മ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനായി നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കോടതിയെ സമീപിച്ചതെന്ന് അര്‍ഷദ് മദനി പറഞ്ഞു.

''ശരീഅത്തിന് എതിരായ ഒരു നിയമവും മുസ്‌ലിംകള്‍ അംഗീകരിക്കില്ല. മുസ്‌ലിംകള്‍ക്ക് പലകാര്യങ്ങളിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയും. പക്ഷേ, ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധിക്കില്ല. ഭരണഘടന മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഏകസിവില്‍കോഡ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.''

'' മുസ്‌ലിംകളുടെ കുടുംബനിയമങ്ങള്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. മതനിയമങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലാത്തവര്‍ക്കായി പ്രത്യേക നിയമമുണ്ട്. അപ്പോള്‍ എന്തിനാണ് ഒരു ഏകസിവില്‍ കോഡ് ?'' .ഭരണഘടനയില്‍ ഏക സിവില്‍ കോഡിനെ കുറിച്ച് പറയുന്നത് നിര്‍ദേശം മാത്രമായാണെന്നും അര്‍ഷദ് മദനി ചൂണ്ടിക്കാട്ടി. അതേസമയം, ഭരണഘടനയുടെ 25, 26, 29 അനുഛേദങ്ങള്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. 1937ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടും മുസ്‌ലിം വ്യക്തിനിയമത്തെ സംരക്ഷിക്കുന്നു. രാജ്യത്ത് ഒരു നിയമം വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത്. എന്നിരുന്നാലും രാജ്യത്ത് ഒരേ വിഷയത്തില്‍ തന്നെ പല നിയമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News