കാന്തപുരം: സാമൂഹിക പ്രവര്‍ത്തകന്‍ കടല മുഹമ്മദ് എന്ന കടലാപ്പ(78) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കുറച്ചുകാലമായി കിടപ്പിലായിരുന്നു. ഭാര്യ: ഫാത്തിമ. മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1:30ന് കാന്തപുരം ജുമാ മസ്ജിദില്‍. ചെറുപ്പകാലം മുതലേ നക്‌സലൈറ്റ് പ്രസ്ഥാനവുമായി സഹകരിച്ച മുഹമ്മദ് സാമൂഹിക മേഖലയിലും സജീവമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന നിരവധി സമരങ്ങളുടെ ഭാഗമായി. കോഴിക്കോട് വരുന്ന സാമൂഹികപ്രവര്‍ത്തകരുടെ താവളവുമായിരുന്നു മുഹമ്മദിന്റെ താമസസ്ഥലം. മാനാഞ്ചിറയിലെ മുഹമ്മദ്ക്കയുടെ കടയില്‍ നിന്ന് കപ്പലണ്ടി വാങ്ങി കഴിക്കാത്ത സാമൂഹിക പ്രവര്‍ത്തകര്‍ കുറവായിരുന്നു.അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പോലിസ് കൊണ്ടുവന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ മൊഴി നല്‍കിയതും മുഹമ്മദായിരുന്നു.
1998ല്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ മഅ്ദനി, അഷ്‌റഫ് എന്നയാളെ ഏല്‍പ്പിച്ചതായി മുഹമ്മദ് പറഞ്ഞിട്ടുണ്ടെന്നാണ് പോലിസ് ഉദ്യോഗസ്ഥനായ എ വി ജോര്‍ജ് ആരോപിച്ചിരുന്നത്.മാറാട് ജുഡീഷ്യൽ കമ്മീഷൻ തോമസ് പി ജോസഫ് മുമ്പാ കെയാണ് എ വി ജോർജ് വ്യാജ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മാറാട് കമ്മീഷൻ തോമസ് പി ജോസഫ് രണ്ടുദിവസം കോയമ്പത്തൂർ ജ യിലിൽ ക്യാംപ് ചെയ്തത് മഅ്ദനിയെയും അഷ്റഫ് അടക്കമു ള്ളവരെയും ചോദ്യംചെയ്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല. ജോര്‍ജിന്റെ മൊഴിയുടെ മറപിടിച്ച് സംഘപരിവാര പ്രവര്‍ത്തകനായ ടി ജി മോഹന്‍ദാസ് നല്‍കിയ പരാതിയിലാണ് മഅ്ദനിക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍, മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മുഹമ്മദ് ലോകത്തെ അറിയിച്ചു. ജാമ്യം തേടി മഅ്ദനി സുപ്രിംകോടതിയില്‍ എത്തിയപ്പോള്‍ അവിടെയും മുഹമ്മദ് എത്തി. മഅ്ദനി നിരപരാധിയാണെന്ന് മുഹമ്മദ് സുപ്രിംകോടതിയില്‍ വാദിച്ചത്. ഈ ജാമ്യഹരജിയിലാണ് സുപ്രിംകോടതി മഅ്ദനിക്ക് ജാമ്യം നല്‍കിയതും.