പ്രമുഖ നടന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ നടിയുടെ മൊഴി പുറത്ത്

Update: 2024-09-16 07:05 GMT

കൊച്ചി: ഹേമാ കമ്മിറ്റി മുമ്പാകെ നടി നല്‍കിയ മൊഴി പുറത്ത്. ഒരു പ്രമുഖ നടനും സംവിധായകനുമെതിരേ നല്‍കിയ മൊഴിയാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. സംവിധായകന്‍ ബലാല്‍സംഗത്തിന് ശ്രമിച്ചെന്നും പ്രമുഖ നടന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് മൊഴിയിലുള്ളത്. റിപോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവരരുതെന്ന് കാണിച്ച് കഴിഞ്ഞ ദിവസവും ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അറിയിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേകാന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ഇതുവഴിയാണ് മൊഴികള്‍ പുറത്തുവന്നതെന്നാണ് വിവരം.

    സംവിധായകന്‍ ചര്‍ച്ചയ്ക്ക് മുറിയിലേക്ക് വിളിപ്പിച്ചെന്നും കട്ടിലിലേക്ക് തള്ളിവീഴ്ത്തിയെന്നും മൊഴിയിലുണ്ട്. ബഹളം വെച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഗാന ചിത്രീകരണത്തിനിടയിലും പ്രമുഖ നടനില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായി. ഈ നടന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സ്പര്‍ശനം പലതവണ ആവര്‍ത്തിക്കുകയും ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ നടനില്‍ നിന്ന് പലര്‍ക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാണെന്ന് നടി പറഞ്ഞതായും ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ പുറത്തുവന്ന മൊഴിയിലുണ്ട്.

    ഇതിനു പുറമെ, സ്റ്റണ്ട് മാസ്റ്ററില്‍ നിന്നു അതിക്രമമുണ്ടായി. വഴങ്ങിയില്ലെങ്കില്‍ ലൊക്കേഷനില്‍ ആക്രമിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങാത്ത നടിയെ ചിത്രീകരണത്തിനിടയില്‍ ആക്രമിച്ചു. പരിക്കേറ്റ നടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സാങ്കേതിക പ്രവര്‍ത്തകരും അതിക്രമത്തിന് കൂട്ടുനിന്നു. സ്ത്രീകളെ വെറും ശരീരമായാണ് കാണുന്നതെന്നും നടി മൊഴിയില്‍ പറയുന്നതായാണ് റിപോര്‍ട്ടിലുള്ളത്.

Tags:    

Similar News