അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി; മനാഫ് അപകീര്‍ത്തിപ്പെടുത്തിയില്ല; കേസില്‍നിന്ന് ഒഴിവാക്കും

Update: 2024-10-05 05:05 GMT

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉള്‍പ്പെടുത്തിയത്.

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നു ചേവായൂര്‍ പോലിസാണ് കേസെടുത്തത്. കുടുംബത്തിന്റെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവര്‍ക്കെതിരെയാണു പരാതിയെന്നും കുടുംബം മൊഴി നല്‍കി. ഷിരൂരിലെ ഗംഗാവലി പുഴയില്‍ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ (32) മൃതദേഹം 73 ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.




Tags:    

Similar News