ജയിലില്‍ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചെടുത്ത സംഭവം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം

വാര്‍ഡര്‍, ഹെഡ് വാര്‍ഡര്‍ തസ്തികയിലുള്ള നൂറോളം പേരെ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍ നിന്നായി സ്ഥലംമാറ്റി. സ്ഥലംമാറ്റ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

Update: 2019-07-05 04:33 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. വാര്‍ഡര്‍, ഹെഡ് വാര്‍ഡര്‍ തസ്തികയിലുള്ള നൂറോളം പേരെ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍ നിന്നായി സ്ഥലംമാറ്റി. സ്ഥലംമാറ്റ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. സിപിഎം അനുകൂല സംഘടനയിലെ സംസ്ഥാന ഭാരവാഹികളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 15 പേരെ സ്ഥലംമാറ്റി. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ റാങ്കിലുള്ളവരെയാണ് ഉത്തര മേഖലയിലെ വിവിധ ജയിലുകളിലേക്ക് സ്ഥലം മാറ്റിയത്.

ജയില്‍ സബ് ഓര്‍ഡിനേറ്റ്‌സ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാത്രം 49 മൊബൈല്‍ ഫോണും 10 പൊതി കഞ്ചാവുമാണു പിടിച്ചെടുത്തത്. അതിനിടുത്ത ദിവസങ്ങളില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഉണ്ടായ ജയില്‍ ചാട്ടം, പീരുമേട് സബ് ജയിലിലെ മര്‍ദനം, റെയ്ഡ് എന്നിവ കൂടി കണക്കിലെടുത്താണ് അഴിച്ചു പണി എന്നാണു വിവരം.ജയിലുകളില്‍ നിലവിലുണ്ടായിരുന്ന വര്‍ക്കിങ് അറേഞ്ച്‌മെന്റ് സംവിധാനവും നിര്‍ത്തലാക്കി. വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരില്‍ മേലുദ്യോഗസ്ഥരുടെ ഓഫിസുകളില്‍ ജോലി ചെയ്യാതെ കഴിഞ്ഞ ഉദ്യോഗസ്ഥരെ മാതൃ യൂനിറ്റുകളിലേക്കു തിരിച്ചയച്ചു. ജയില്‍ ആസ്ഥാനത്തെ ഐജി ഓഫിസില്‍ നിന്നു മാത്രം 20 പേരെ മടക്കി.

Tags:    

Similar News