പാര്‍ട്ടി താല്‍പ്പര്യത്തിന് സര്‍ക്കാര്‍ സംവിധാനം ദുര്‍വിനിയോഗം ചെയ്യുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നല്‍കിയ സംഭവത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന കുട്ടിയുടെ മാതാവ് അനുപമയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2021-10-23 12:24 GMT
പാര്‍ട്ടി താല്‍പ്പര്യത്തിന് സര്‍ക്കാര്‍ സംവിധാനം ദുര്‍വിനിയോഗം ചെയ്യുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: പാര്‍ട്ടി താല്‍പ്പര്യത്തിന് സര്‍ക്കാര്‍ സംവിധാനം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നല്‍കിയ സംഭവത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന കുട്ടിയുടെ മാതാവ് അനുപമയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളമേ ലജ്ജിക്കുക, അനുപമ അമ്മയാണ്, ഈ അമ്മ പ്രസവിച്ച കുഞ്ഞ് എവിടെ, ആര്‍ക്കാണ് വിറ്റത്, ദുരൂഹത അന്വേഷിക്കുക' എന്ന അനുപമയും ഭര്‍ത്താവും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ബാനര്‍ കേരളീയ സമൂത്തെ ലജ്ജിപ്പിക്കുന്നു. നവോത്ഥാന വായ്ത്താരിക്കപ്പുറം സിപിഎം താലോലിക്കുന്ന വംശീയതയും ദുരഭിമാനവും വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഇടതു ഭരണത്തില്‍ കേസന്വേഷണവും ശിക്ഷ വിധിക്കലും എല്ലാം പാര്‍ട്ടി തന്നെ നടപ്പാക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും ആജ്ഞാനുവര്‍ത്തികളാക്കി കൂടെ നിര്‍ത്താന്‍ സിപിഎമ്മിനു കഴിയുന്നു എന്നത് ആശങ്കാജനകമാണ്.

 രാജ്യത്ത് ജനാധിപത്യത്തെയും നിയമസംവിധാനങ്ങളെയും പൊളിച്ചെഴുതുന്ന സംഘപരിവാരത്തിന്റെ മറ്റൊരു ക്ലോണ്‍ പതിപ്പായി സിപിഎമ്മും ഇടതുപക്ഷവും മാറുന്നത് അപകട സൂചനയാണ്. കേരളത്തെ പിടിച്ചുലച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കുട്ടിയുടെ ജനന രജിസ്റ്റര്‍ തിരുത്തിയതു മുതല്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തിയ നിയമലംഘനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. കുറ്റക്കാരെ സ്ഥാനത്തുനിന്ന് പുറത്താക്കണം. ശിശു ക്ഷേമ സമിതി പാര്‍ട്ടി ക്ഷേമസമിതിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ സെക്രട്ടറി സബീനാ ലുഖ്മാന്‍, ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട്, ജില്ലാ കമ്മിറ്റിയംഗം മാഹീന്‍ പരുത്തിക്കുഴി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം പങ്കെടുത്തു.

Tags:    

Similar News