ക്രിസ്ത്യാനികളെ മോശമായി ചിത്രീകരിക്കുന്ന ''സനാതനി'' സിനിമയുടെ റിലീസിന് സ്‌റ്റേയില്ല

Update: 2025-02-07 15:01 GMT
ക്രിസ്ത്യാനികളെ മോശമായി ചിത്രീകരിക്കുന്ന സനാതനി സിനിമയുടെ റിലീസിന് സ്‌റ്റേയില്ല

കട്ടക്(ഒഡീഷ): ക്രിസ്ത്യന്‍ മതവിശ്വാസത്തെ മോശമായി ചിത്രീകരിക്കുന്ന 'സനാതനി' എന്ന സിനിമയുടെ റിലീസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഒഡീഷ ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയുടെ റിലീസ് തടയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. സിനിമയുടെ ട്രെയിലറില്‍ ക്രിസ്ത്യാനികളെ മോശമായി ചിത്രീകരിക്കുന്ന സംഭാഷണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദമ കുരാമി, അമോദ് കുമാര്‍ ബര്‍ധ്വാന്‍ എന്നിവര്‍ ഹരജി നല്‍കിയിരിക്കുന്നത്. ട്രെയ്‌ലറില്‍ താഴെപ്പറയുന്ന സംഭാഷണങ്ങള്‍ ഉണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

''നിങ്ങള്‍ ഇവിടെ വന്നപ്പോള്‍ നിങ്ങളുടെ കൈയില്‍ ബൈബിളും ആളുകളുടെ കൈയില്‍ ഭൂമിയും ഉണ്ടായിരുന്നു...ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഭൂമിയും ബൈബിളും ഉണ്ട്.''

'യേശു ഒരു വ്യാജ ദൈവമാണ്. അദ്ദേഹത്തിന് മൂന്ന് കാമുകിമാരുണ്ടായിരുന്നു. സാരഥി ബാബയെപ്പോലെയാണ് അദ്ദേഹം... ഒരു വ്യാജ ദൈവം. അയാള്‍ വെറുമൊരു മാന്ത്രികനായിരുന്നു, വിദ്യഭ്യാസമില്ലാത്ത ആളുകളെ കബളിപ്പിക്കുകയായിരുന്നു.''

എന്നാല്‍, ഈ സിനിമക്ക് നിയമപരമായ സര്‍ട്ടിഫിക്കറ്റുകളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. ആദ്യത്തെ സംഭാഷണം മറ്റൊരു വെബ്‌സൈറ്റില്‍ നിന്ന് പകര്‍ത്തിയതാണെന്ന് വാദം കേട്ട കോടതി പറഞ്ഞു. രണ്ടാമത്തേത് സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങളെ കുറിച്ചുള്ളതാണെന്നും കോടതി പറഞ്ഞു. എന്തായാലും കേസ് കോടതി ഫെബ്രുവരി 19ലേക്ക് മാറ്റി. സിനിമപ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമോയെന്ന കാര്യം പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Tags:    

Similar News