'ഞങ്ങളുടെ ക്ഷമ ബലഹീനതയായി കണക്കാക്കരുത്';ഹിജാബ് വിവാദത്തില്‍ പ്രഹ്ലാദ് ജോഷിയുടെ മുന്നറിയിപ്പ്

നമ്മള്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ചിന്തിക്കണമെന്നും, പെണ്‍കുട്ടികളുടെ മുഖം മറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യം പുരോഗമന മുസ്‌ലിംകള്‍ ഗൗരവത്തോടെ ചിന്തിക്കണമെന്നും ജോഷി പറഞ്ഞു

Update: 2022-02-16 08:22 GMT

ന്യൂഡല്‍ഹി:കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വളരെയധികം സംയമനം പാലിച്ചിട്ടുണ്ടെന്നും ഇത് ബലഹീനതയായി തെറ്റിദ്ധരിക്കേണ്ടതില്ലെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി.കോടതി വിധി എന്ത് വില കൊടുത്തും അനുസരിക്കണമെന്നും, കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ തയ്യാറാകാത്തത് എന്ത്‌കൊണ്ടാണെന്നും ജോഷി ചോദിച്ചു.

'ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ വളരെ സംയമനത്തോടെയാണ് ഹിജാബ് വിഷയം കൈകാര്യം ചെയ്യുന്നത്. സെന്‍സിറ്റീവ് വിഷയമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. അതിനാല്‍ തന്നെ വളരെയധികം സംയമനം പാലിക്കുന്നുമുണ്ട്,ഇത് ബലഹീനതയായി തെറ്റിദ്ധരിക്കരുത്'കേന്ദ്രമന്ത്രി ജോഷി പറഞ്ഞു.തലമുറകളായി മുസ്‌ലിം സ്ത്രീകള്‍ ഇരുട്ടില്‍ തപ്പുകയാണ്,നമ്മള്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ചിന്തിക്കണമെന്നും, പെണ്‍കുട്ടികളുടെ മുഖം മറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യം പുരോഗമന മുസ്‌ലിംകള്‍ ഗൗരവത്തോടെ ചിന്തിക്കണമെന്നും ജോഷി പറഞ്ഞു.

നിങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്, നിങ്ങളുടെ മതപരമായ ആചാരങ്ങളെ ആരും എതിര്‍ക്കുന്നില്ല. പക്ഷേ, ഇപ്പോഴും വര്‍ഗീയ വികാരങ്ങള്‍ പ്രകോപിപ്പിക്കപ്പെടുന്നു. അത്തരം പ്രീണനത്തെ ബിജെപി അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.ഹിജാബ് വിഷയത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.

Tags:    

Similar News