'വി ഡി സതീശന് ബിജെപിയോട് മൃദുസമീപനം' കടുത്ത ആരോപണവുമായി സരിന്‍

കല്ലറയില്‍ കിടക്കുന്ന ഉമ്മന്‍ചാണ്ടി പോലും രാഹുലിനെ അനുഗ്രഹിക്കില്ല.

Update: 2024-10-17 07:02 GMT

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ബിജെപിയോട് മൃദുസമീപനമെന്ന് ഡോ.പി സരിന്‍. സിപിഎമ്മാണ് പ്രധാനശത്രുവെന്ന നിലപാട് പാര്‍ടിയില്‍ അടിച്ചേല്‍പ്പിച്ച സതീശന്‍ ബിജെപിയെ വിട്ടുകളഞ്ഞെന്നും ഡോ.പി സരിന്‍ ആരോപിച്ചു. ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ഭരണ പക്ഷത്തിന് കൂടെ ചേര്‍ന്ന് നിന്ന് സമരത്തിന് പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താല്‍ക്കാലിക ലാഭത്തിന് വേണ്ടി നടത്തിയ നീക്കം ബിജെപിക്ക് ഗുണകരമാവുമെന്ന് അറിയാത്ത ആളല്ല സതീശന്‍. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞാണ് അദ്ദേഹം ബിജെപിക്ക് പിന്തുണ നല്‍കിയത്. വടകരയിലേക്ക് പാലക്കാട് നിന്നാണ് സ്ഥാനാര്‍ഥിയെ ഇറക്കിയത്. ഇപ്പോള്‍ മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. കല്ലറയില്‍ കിടക്കുന്ന ഉമ്മന്‍ചാണ്ടി പോലും രാഹുലിനെ അനുഗ്രഹിക്കില്ല. നവംബറില്‍ വോട്ടെണ്ണുമ്പോള്‍ അത് അറിയാനാവും. ഷാഫി പറമ്പിലാണ് കോണ്‍ഗ്രസിനെ ഇത്രയും മലീമസമാക്കിയത്. രാഹുലിന് സിപിഎം വോട്ട് കിട്ടില്ലെന്നാണ് ഷാഫി പറയുന്നത്. അങ്ങനെയാണെങ്കില്‍ പാലക്കാട് നഗരസഭാ ഭരണം തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപിക്ക് നല്‍കാന്‍ ഡീല്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News