പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാവാന്‍ സമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ്‌ പി സരിന്‍

രാവിലെ വാര്‍ത്താസമ്മേളനത്തില്‍ നിലപാട് വിശദീകരിക്കും

Update: 2024-10-16 17:25 GMT


പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാവാന്‍ തയ്യാറാണെന്ന് ഡോ.പി സരിന്‍. യുഡിഎഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മല്‍സരിക്കാന്‍ തയ്യാറാണെന്നാണ് ഡോ.പി സരിന്‍ അറിയിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതിനെ രാവിലെ പി സരിന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സരിനെതിരേ കടുത്ത വിമര്‍ശനവുമായി വി ഡി സതീശനും കെ സുധാകരനും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 555ാം റാങ്ക് നേടി ഡോ.പി സരിന്‍ ഐഎഎസ് ഉദ്യോഗസ്ഥനായി. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയിലിരിക്കെയാണ് പൊതുപ്രവര്‍ത്തകനായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി. അതിന് ശേഷം ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ 2021ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ നരേന്ദ്രമോദിക്ക് അനുകൂലമായ പ്രസ്ഥാവന നടത്തിയ അനില്‍ ആന്റണിയെ ഒഴിവാക്കിയാണ് ഡോ.പി സരിനെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയാക്കിയത്.

Tags:    

Similar News