പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു; എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍ സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ

Update: 2024-09-21 14:06 GMT

മലപ്പുറം: പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ സംസ്ഥാനത്ത് ജനജാഗ്രത കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത പോലീസ് നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. എഡിജിപിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. തന്റെ ആരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തോടൊപ്പം തന്നെ പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് നിയമപരമല്ലാത്ത സമാന്തര അന്വേഷണം അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതായും എംഎല്‍എ ആരോപിക്കുന്നു. തനിക്ക് തെളിവുകളും വിവരങ്ങളും എങ്ങനെ കിട്ടി, അതുമായി ബന്ധപ്പെട്ട പോലിസുകാര്‍ ആരൊക്കെ, വ്യക്തികള്‍ ആരൊക്കെ എന്നെല്ലാമാണ് സമാന്തരമായി ഇവര്‍ അന്വേഷിക്കുന്നതെന്നും ഭീഷണി മൂലം തെളിവ് തരാന്‍ തയ്യാറായ പലരും മടിച്ച് നില്‍ക്കുകയാണെന്നും എംഎല്‍എ വ്യക്തമാക്കുന്നു. തൃശൂര്‍ പൂരം സംഘര്‍ഷഭരിതമാക്കിയതില്‍ പോലിസിന്റെ പങ്ക് സംബന്ധിച്ച് ഘടകകക്ഷി നേതാവ് ശക്തമായ ഭാഷയില്‍ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഉന്നത യോഗങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നീതി രഹിതവും വിവേചനപരവുമായി പോലിസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെയുള്‍പ്പെടെ പീഡിപ്പിക്കുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ ഭീകരവല്‍ക്കരിക്കുന്നതിന് സ്വമേധയാ കേസുകള്‍ വര്‍ധിപ്പിക്കുന്നു.

    ഉദാഹരണമായി മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷീര്‍, ഒളകര നിഷാദ്, മച്ചിങ്ങല്‍ ഉബൈദുല്ല എന്നീ നാല് യുവാക്കളുടെ ജീവിതം തകര്‍ത്ത പോലിസ് ക്രൂരത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 2022 ഒക്ടോബര്‍ 24ന് മേലാറ്റൂര്‍ മണിയാണീരിക്കടവ് പാലത്തിനുസമീപം നടന്ന വാഹന പരിശോധനയ്ക്കിടെ യുവാക്കളെ മയക്കുമരുന്നു കേസില്‍ കുരുക്കിയത്. കാറില്‍ വയ്ക്കുന്ന സുഗന്ധവസ്തുവാണെന്ന് പറഞ്ഞിട്ടും എംഡിഎംഎയാണെന്ന ശാഠ്യത്തില്‍ പോലിസ് ഉറച്ചുനിന്നു. പിന്നീട് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം, മൂന്നാം മുറ. പോലിസ് പിടിച്ചെടുത്ത വസ്തു എംഡിഎംഎ അല്ലെന്ന് രണ്ടു ലബോറട്ടറികളില്‍ പരിശോധിച്ചപ്പോഴും തെളിഞ്ഞു. ഇല്ലാത്ത മയക്കുമരുന്നിന്റെ പേരില്‍ 88 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയപ്പോഴേക്ക് വിലപ്പെട്ട പലതും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. വിദേശ തൊഴില്‍ നഷ്ടപ്പെട്ടു. ഭാര്യ ഉപേക്ഷിച്ചു പോയി. ഷെഫീഖിന് കെസ്ഇബി കരാര്‍ തൊഴില്‍ നഷ്ടപ്പെട്ടു. മനസ്സാക്ഷി മരവിച്ചു പോകുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നു. എടവണ്ണ സ്വദേശി റിദാന്റെയും താമിര്‍ ജിഫ്രിയുടെയും കൊലപാതകത്തില്‍ പോലിസിന്റെ ഇടപെടല്‍ ദുരൂഹമാണ്. കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെയും പോലിസിന്റെയും നിലപാട് ദുരൂഹമാണ്.

    പാലക്കാടും ആലപ്പുഴയിലും നടന്ന സംഭവങ്ങളില്‍ പോലിസ് കാണിച്ച വിവേചനവും പക്ഷപാതിത്വവും നീതിബോധമുള്ളവരെ അമ്പരപ്പിക്കുന്നതാണ്. ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസ് ജീപ്പിലും സ്‌റ്റേഷനിലെ ഇരുട്ടുമുറിയിലും ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ആക്ഷേപിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. കൊലപാതകങ്ങളടക്കം പ്രമാദമായ പല കേസുകളും ആര്‍എസ്എസ് താല്‍പര്യത്തിനനുസരിച്ച് പോലിസ് ഒത്തുകളിച്ച് അട്ടിമറിച്ചതായും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, സംഘപരിവാറുകാര്‍ പ്രതികളായ കേസുകളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുപോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാവുന്നു. ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന സമീപനം ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാവുന്നു. മുസ് ലിം വിരുദ്ധ പ്രസ്താവനകള്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നു. എലത്തൂര്‍ തീവയ്പ് കേസിലെ കുറ്റാരോപിതനെ ഷഹീന്‍ ബാഗുമായി ചേര്‍ത്ത് അജിത് കുമാര്‍ നടത്തിയ പ്രസ്താവന ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്. ഭരണകക്ഷി എംഎല്‍എ കൃത്യമായ തെളിവുകള്‍ നിരത്തുകയും ഘടക കക്ഷികളുള്‍പ്പെടെ ആക്ഷേപം ശരിവെക്കുകയും ചെയ്തിട്ടും എഡിജിപിയെ മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലികൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മുസ് ലിം ലീഗിന് കൂടുതല്‍ വോട്ട് ബാങ്കുള്ള മലപ്പുറം ജില്ലയ്‌ക്കെതിരേ പോലിസിന്റെ ആസൂത്രിത നീക്കങ്ങളുണ്ടായിട്ടും ലീഗ് നേതൃത്വം സമരരംഗത്തു വരാത്തത് നിഗൂഢമാണ്. ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തെയും കേരളത്തിന്റെ മതനിരപേക്ഷതയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനോ ജനങ്ങളെ ബോധവല്‍ക്കരിക്കാനോ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് അതുകൊണ്ടാണ്.

    രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് സംസ്ഥാനത്ത് ഒരു മാസം നീളുന്ന പ്രചാരണം നടത്തുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. കാംപയിന്റെ ഭാഗമായി കോര്‍ണര്‍ യോഗങ്ങള്‍, പദയാത്ര, വാഹന ജാഥ, ലഘുലേഖ വിതരണം, ഭവന സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി സംബന്ധിച്ചു.

Tags:    

Similar News