പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കോഴിക്കോട്ട് സമരം ചെയ്ത എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തു

Update: 2024-06-25 10:06 GMT

കോഴിക്കോട്: ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി ആര്‍ ഡി ഡി ഓഫിസ് പിക്കറ്റിങ് നടത്തി. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്തി ജനങ്ങളെയും വിദ്യാര്‍ഥികളെയും വിഡ്ഢികളാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആധിയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി വിഷയാവതരണം നടത്തി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മതിയായ വിദ്യാര്‍ഥികള്‍ പോലും ഇല്ലാത്ത 129 ബാച്ചുകളില്‍ 30 ബാച്ചുകളില്‍ 10ല്‍ താഴെ വിദ്യാര്‍ഥികളാണ് ഉള്ളത്. അത്തരത്തിലുള്ള ബാച്ചുകള്‍ മലബാറിലേക്ക് മാറ്റുന്നതിനെ കുറിച്ച് സര്‍ക്കാര്‍ എന്ത് കൊണ്ട് ആലോചിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ട്രഷറി ബെഞ്ചില്‍ നിന്ന് തന്നെ മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠന സൗകര്യം ഇല്ലെന്ന് പറയുമ്പോള്‍ വ്യാജ കണക്കുകള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം അവസാനിപ്പിച്ച് മതിയായ പഠന സൗകര്യം ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രി തയ്യാറാവണമെന്ന് റഷീദ് ഉമരി പറഞ്ഞു. ജില്ലാ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി നാസര്‍ എ പി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുല്‍ ഖയ്യും, ശറഫുദ്ധീന്‍ വടകര, അസീസ് മാസ്റ്റര്‍, എം എ സലീം, മുഹമ്മദ് ഷിജി, റഷീദ് പി, സഖറിയ കോയിയാണ്ടി, സഹദ് മായനാട്, റസാക്ക് ഇ പി, ഷമീര്‍ സി പി, താഹ ചക്കുംകടവ്, റഹീസ് പള്ളിക്കണ്ടി, അഷറഫ് കുട്ടിമോന്‍ നേത്യത്വം നല്‍കി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Tags:    

Similar News