പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: 138 താല്‍ക്കാലിക ബാച്ച് അനുവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

Update: 2024-07-11 13:04 GMT

തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും താല്‍ക്കാലിക ബാച്ചുകളുമായി വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയില്‍ 120, കാസര്‍കോട് 18 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. മലപ്പുറത്ത് 24 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍കോട്ട് 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ട്ട് അംഗീകരിച്ചാണ് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മാത്രം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.

നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു വിദ്യാലയങ്ങളില്‍ മാത്രമാണ് താല്‍ക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറത്ത് കൊമേഴ്‌സ്-61, ഹ്യുമാനിറ്റീസ്-59 ബാച്ചുകളും കാസര്‍കോട് സയന്‍സ്-ഒന്ന്, കൊമേഴ്‌സ്-13, ഹ്യൂമാനിറ്റീസ്-4 ബാച്ചുകളുമാണ് അനുവദിച്ചത്. മലപ്പുറത്ത് സയന്‍സ് ബാച്ച് അനുവദിച്ചിട്ടില്ല. പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ ഒരു വര്‍ഷം 14 കോടിയിലേറെ രൂപയുടെ അധികബാധ്യത സര്‍ക്കാറിന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, താല്‍ക്കാലിക ബാച്ചുകള്‍ പ്രശ്‌നപരിഹാരമാവുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിന് പരിഹാരമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News