രക്ഷകനെന്ന് കരുതുന്നവര്‍ നമ്മോടൊപ്പം നില്‍ക്കുമ്പോള്‍...; പിണറായിക്കെതിരേ ഒളിയമ്പുമായി പി വി അന്‍വര്‍

Update: 2024-09-30 15:11 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഒളിയമ്പുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. പൂരം കലക്കിക്കാന്‍, അതിന് സംവിധാനമൊരുക്കിക്കൊടുത്തു. കേരളത്തിലെ ജനങ്ങള്‍ മാറ്റിനിര്‍ത്തുന്ന വര്‍ഗീയതയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കി. ആര്. ഇതിന് ആര് ഉത്തരം നല്‍കണം. ഉത്തരം പറയുന്നവര്‍ ഉത്തരം മുട്ടിക്കുകയാണ്. കൊഞ്ഞനം കുത്തുകയാണ്. നമുക്ക് ഒരു എതിരാളി ഫാഷിസ്റ്റാണെന്ന് മനസ്സിലാക്കിയാല്‍ അത് മനസ്സിലാക്കി ഇവിടെ നില്‍ക്കാം. എന്നാല്‍, നമ്മുടെ രക്ഷകനെന്ന് കരുതുന്നവര്‍, നമ്മോടൊപ്പം നില്‍ക്കുമ്പോള്‍, വീടനകത്ത് ഒരു പൊട്ടക്കിണര്‍ കുഴിച്ചുവച്ചിട്ടുണ്ടെങ്കില്‍ ആരും വീണുപോവും. അതാണ് അവസ്ഥ. ആ അവസ്ഥാവിശേഷമാണ് കേരളത്തില്‍ ഒന്നര വര്‍ഷമായിട്ടുള്ളത്. ഇതാണ് മാമി കേസിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാമി വിഷയത്തില്‍ ഇനിയൊരു പോരാട്ടം നടത്തേണ്ടി വന്നാല്‍ നിങ്ങളെന്നോട് സഹകരിക്കണം. നേരത്തേ അന്വേഷിച്ച ഉദ്യേഗസ്ഥന് ചുമതല നല്‍കണം. എന്‍ ഐഎയിലടക്കം ജോലി ചെയ്ത് മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥനാണ്. ക്രൈംബ്രാഞ്ച് എഡിജിപി എന്റെ മുന്നില്‍വച്ചാണ് ഉത്തരവിട്ടത്. ദിവസങ്ങളായിട്ടും എന്തായി. ഒരു കടലാസില്‍ ഒപ്പിട്ടാല്‍ മതി. എന്നിട്ടുമെന്തേ ഒപ്പിടാത്തത്. പരിപൂര്‍ണമായ അനീതിയാണ്. ഇതെന്താണ് പ്രതിപക്ഷത്തിന് മനസ്സിലാവാത്തത്. നിങ്ങള്‍ വിശ്വസിക്കുന്ന നേതാക്കള്‍ ഇവിടെയുണ്ടല്ലോ. അവിടെയാണ് നക്‌സസ്. ഒരു കാര്യം മനസ്സിലാക്കിക്കോ. ഈ ദുരന്തം കടന്നുവരുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കണം. കൂരാകൂരിരുട്ടില്‍ ഇഴഞ്ഞുവരുന്ന ഉറുമ്പിനെ പോലെയാണ് വരുന്നത്. അത് പിന്നീട് കരാളഹസ്തം പോലെ കേരളത്തെ പിടിക്കുകയാണ്. ഇതൊരു രാഷ്ട്രീയ വിശദീകരണ യോഗമല്ലാത്തതിനാലാണ് അത്തരം വിഷയങ്ങളിലേക്ക് കടക്കാത്തത്. പാനൂരിലെ യുവാവിന്റെ ദുരൂഹമരണത്തിലും മാമി കേസിലും പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.

Tags:    

Similar News