താജ് മഹലില്‍ പൂജ നടത്തുമെന്ന് ശിവസേന; സുരക്ഷ ശക്തമാക്കി ജില്ലാ ഭരണകൂടം

ആഗ്രയിലെ ശിവസേനാ പ്രസിഡന്റ് ലീനു ലവ്‌നി താജ്മഹലില്‍ പൂജ നടത്തുമെന്ന് ഈ മാസം 17നാണ് പ്രഖ്യാപിച്ചത്. താനും അനുയായികളും പൂജ നടത്തുമെന്നും തടയാന്‍ പറ്റുമെങ്കില്‍ തടയൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി.

Update: 2019-07-20 16:32 GMT

ആഗ്ര: സാവന്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലില്‍ ആരതി നടത്തുമെന്ന ശിവസേന ഭീഷണിയെത്തുടര്‍ന്ന് താജ് മഹലില്‍ സുരക്ഷ വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. പുരാവസ്തു വകുപ്പിന്റെ ആഭ്യര്‍ഥന മാനിച്ചാണ് സൈനിക സുരക്ഷ വര്‍ധിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

പുരാതന സ്മാരകങ്ങള്‍, പൗരാണിക കേന്ദ്രങ്ങള്‍, അവശിഷ്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 1958ലെ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇത്തരം കേന്ദ്രങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ ആചാരങ്ങള്‍ നടത്തുന്നതും സംരക്ഷിത സ്മാരകത്തില്‍ പുതിയ ആചാരങ്ങള്‍ ആരംഭിക്കുന്നതും നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പുരാവസ്തു വകുപ്പ് ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം സുരക്ഷ വര്‍ധിപ്പിച്ചത്.


ആഗ്രയിലെ ശിവസേനാ പ്രസിഡന്റ് ലീനു ലവ്‌നി താജ്മഹലില്‍ പൂജ നടത്തുമെന്ന് ഈ മാസം 17നാണ് പ്രഖ്യാപിച്ചത്. താനും അനുയായികളും പൂജ നടത്തുമെന്നും തടയാന്‍ പറ്റുമെങ്കില്‍ തടയൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി.

അതേസമയം, നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ അഡിഷണല്‍ മജിസ്‌ട്രേറ്റ് കെ പി സിങ് വ്യക്തമാക്കി. താജ് മഹലില്‍ പൂജ നടത്തുമെന്ന വെല്ലുവിളി ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗമായ സ്ത്രീകള്‍ ഇവിടെ പൂജ നടത്തിയിരുന്നു. 2008ല്‍ ശിവസേന പ്രവര്‍ത്തകര്‍ താജ് മഹലില്‍ പരികര്‍മ്മ എന്ന പ്രാര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന് മുകളിലാണ് ഷാജഹാന്‍ താജ് മഹല്‍ സ്ഥാപിച്ചതെന്നാണ് ശിവസേനയുടെ വാദം.

Tags:    

Similar News