യെദിയൂരപ്പ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു; അന്വേഷണ റിപ്പോര്‍ട്ട്

Update: 2024-06-28 11:19 GMT

ബെംഗളൂരു: മുതിര്‍ന്ന ബി.ജെ.പി നേതാവായ യെദിയൂരപ്പ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ കണ്ടെത്തല്‍. സി.ഐ.ഡി വിഭാഗം വ്യാഴാഴ്ച സമര്‍പ്പിച്ച 750 പേജുള്ള കുറ്റപത്രത്തിലാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യെദിയൂരപ്പ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നത്.

യെദിയൂരപ്പയും മറ്റ് രണ്ട് പ്രതികളും കുറ്റം ചെയ്തു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 17 വയസ് പ്രായമുള്ള പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യെദിയൂരപ്പയുടെ ബെംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ പെണ്‍കുട്ടിയെ യെദിയൂരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. അന്ന് രാവിലെ 11 :15ന് പെണ്‍കുട്ടിയും മാതാവും യെദ്യൂരപ്പയുടെ വീട്ടില്‍ എത്തിയിരുന്നെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് നേരത്തേയുണ്ടായ അതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ യെദിയൂരപ്പ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹാളിനോട് ചേര്‍ന്നുള്ള മീറ്റിങ് റൂമില്‍ കൂട്ടിക്കൊണ്ടു പോയി വാതിലടക്കുകയായിരുന്നു. അതിജീവിതയോട് യെദിയൂരപ്പ പീഡിപ്പിച്ച ആളുടെ മുഖം ഓര്‍മയുണ്ടോയെന്ന് ചോദിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഭയന്ന പെണ്‍കുട്ടി രക്ഷപ്പെടാന്‍ വാതിലിനടുത്തേക്ക് ഓടിയപ്പോള്‍ യെദിയൂരപ്പ കുറച്ച് പണം പെണ്‍കുട്ടിക്ക് നല്‍കി വാതില്‍ തുറന്ന് പുറത്തു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിനോട് തനിക്കവരെ സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഫെബ്രുവരി 20ന് പെണ്‍കുട്ടിയുടെ മാതാവ് തന്റെ ഫേസ്ബുക് അക്കൗണ്ടില്‍ യെദിയൂരപ്പക്കെതിരെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെ അത് നീക്കം ചെയ്യാന്‍ യെദിയൂരപ്പയുടെ നിര്‍ദേശപ്രകാരം രുദ്രേഷ് എം, ജി മാരിസ്വാമി എന്നിവര്‍ പെണ്‍കുട്ടിയുടെ മാതാവിനെ നിര്‍ബന്ധിച്ചിരുന്നെന്നും സി.ഐ.ഡി പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് കൂട്ടിക്കൊണ്ട് പോയി ഐ ഫോണില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു എന്നും സി.ഐ.ഡി കണ്ടെത്തി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 8 (ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ) , സെക്ഷന്‍ 354 (ലൈംഗികപീഡനം) സെക്ഷന്‍ 204 (തെളിവ് ഹാജരാക്കുന്നത് തടയാന്‍ രേഖകള്‍ നശിപ്പിക്കല്‍), സെക്ഷന്‍ 214 എന്നിവ പ്രകാരമാണ് യെദിയൂരപ്പക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അര്‍ബുദബാധയില്‍ ചികിത്സയിലിരിക്കെ മെയ് 26ന് പരാതിക്കാരിയായ പെണ്‍കുട്ടി മരിച്ചിരുന്നു.

കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ഐ.ഡി യെദിയൂരപ്പക്ക് നോട്ടീസ് അയച്ചിരുന്നു.






Tags:    

Similar News