Big stories

22 എംക്യു-9 ഡ്രോണുകളുടെ തകര്‍ച്ചയും യെമനിലെ യുഎസിന്റെ പ്രതിസന്ധിയും

22 എംക്യു-9 ഡ്രോണുകളുടെ തകര്‍ച്ചയും യെമനിലെ യുഎസിന്റെ പ്രതിസന്ധിയും
X

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ പ്രതികരിച്ച യെമനിലെ അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനം യുഎസിന്റെ വ്യോമാക്രമണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. ചെങ്കടലില്‍ യുഎസ് കൊണ്ടിട്ടിരിക്കുന്ന രണ്ടു പടക്കപ്പലുകളും ഡിയാഗോ ഗാര്‍ഷ്യയിലെ സൈനികതാവളത്തില്‍ നിന്നുള്ള ബി52 ബോംബറുകളുമാണ് സന്‍ആയിലും ഹുദൈദയിലുമെല്ലാം ആക്രമണം നടത്തുന്നത്. യുഎസിന്റെ ആക്രമണത്തില്‍ നൂറുകണക്കിന് യെമനികള്‍ രക്തസാക്ഷികളായി.

എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യുഎസിന്റെ 22 എംക്യു-9 ഡ്രോണുകളെ യെമന്‍ വ്യോമപ്രതിരോധ വിഭാഗം വെടിവെച്ചിടുകയുണ്ടായി. യുഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകവും വളര്‍ന്നുവരുന്നതുമായ ഒരു പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവങ്ങളാണ് ഇത്. അഫ്ഗാനിസ്താന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ എംക്യു-9 ഡ്രോണ്‍ യുഎസ് വ്യാപകമായി ഉപയോഗിച്ചിരുന്നു. പലയിടത്തും ഈ ഡ്രോണുകള്‍ യുഎസിന് വലിയ നേട്ടങ്ങളുണ്ടാക്കി നല്‍കി. പക്ഷേ, യെമന്റെ ആകാശത്ത് അവ തകരുകയാണ്. യുഎസിന്റെ അധിനിവേശ-യുദ്ധ വകുപ്പ് പ്രീഡേറ്റര്‍ അഥവാ വേട്ടക്കാരന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന എംക്യു-9 ഡ്രോണുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും എതിരാളികളുടെ സൈനികനീക്കങ്ങള്‍ നിരീക്ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും യുഎസ് ചാര ഏജന്‍സിയായ സിഐഎ ലോകമെമ്പാടും ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, യെമനികളുടെ വിശുദ്ധ ജിഹാദിലും വാഗ്ദത്ത വിജയ യുദ്ധത്തിലും നിരവധി എംക്യു-9 ഡ്രോണുകള്‍ യുഎസിന് നഷ്ടപ്പെട്ടു.

യെമനെ ആക്രമിക്കാന്‍ യുഎസ് അയച്ച 18 എംക്യു-9 ഡ്രോണുകളാണ് ഇതുവരെ ഹൂത്തികള്‍ തകര്‍ത്തിരിക്കുന്നത്. യുഎഇ-സൗദി എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് നല്‍കിയ നാലു ഡ്രോണുകളെയും ആഭ്യന്തര യുദ്ധത്തില്‍ തകര്‍ത്തു. അടുത്തകാലത്ത് യുഎസ് നടത്തിയ ഏതൊരു അധിനിവേശത്തേക്കാളും കൂടുതല്‍ എംക്യൂ-9 ഡ്രോണുകള്‍ നഷ്ടപ്പെട്ടത് യെമനിലാണ്. എന്നിട്ടും എന്തുകൊണ്ടായിരിക്കും യുഎസ് വീണ്ടും വീണ്ടും ഈ ഡ്രോണുകള്‍ അയക്കുന്നത്:?

യെമനെ ആക്രമിക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലും ആക്രമണ ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിലും യുഎസ് വലിയ പ്രതിസന്ധി നേരിടുന്നതാണ് അതിന് കാരണമെന്ന് യെമനിലെ സൈനിക വിദഗ്ദനായ ബ്രിഗേഡിയര്‍ ജനറല്‍ മുജിബ് ഷംസാന്‍ പറയുന്നു. 285 കോടി രൂപയോളം വില വരുന്ന എംക്യു-9 ഡ്രോണുകള്‍ തകരാനുള്ള സാധ്യത കൂടുതലാണെങ്കിലും യെമനില്‍ നിന്നും രഹസ്യ വിവരങ്ങള്‍ കിട്ടാന്‍ സഹായിക്കുന്ന പ്രായോഗികമായ ഒരേയൊരു യുദ്ധ ഉപകരണം അത് മാത്രമാണ്.

ഈ ഡ്രോണുകളെ തകര്‍ത്തെറിയാന്‍ യെമന്റെ സായുധസേന ശേഷിയാര്‍ജിച്ചു എന്നു മനസിലാക്കിയിട്ടും യുദ്ധപ്രദേശത്ത് നിന്നുള്ള വിവരങ്ങള്‍ തല്‍സമയം അറിയാന്‍ യുഎസ് അവയെ തന്നെ വീണ്ടും ആശ്രയിക്കേണ്ടി വരുകയാണ്. എംക്യു-9 ഡ്രോണുകളുടെ തുടര്‍ച്ചയായ പൊട്ടിത്തെറികള്‍, യെമനുമായുള്ള ഏറ്റുമുട്ടലില്‍ യുഎസ് സൈന്യം നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയെയും വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തെയും എടുത്തുകാണിക്കുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുജിബ് ഷംസാന്‍ പറയുന്നു. കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയിട്ടും യെമനില്‍ സൈനിക നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ല എന്ന് യുഎസ് മാധ്യമങ്ങള്‍ തന്നെ വിലപിക്കുന്നു.

യെമനില്‍ നിന്നുള്ള വാര്‍ത്തകള്‍ എംക്യു-9 നിര്‍മാതാക്കളായ യുഎസിലെ ജനറല്‍ ആറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ ഡ്രോണ്‍ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത് അതിന് തെളിവാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുജിബ് ഷംസാന്‍ ചൂണ്ടിക്കാട്ടി. അതായത്, യെമനിലെ വലിഞ്ഞുനീണ്ട പോരാട്ടം യുഎസിന്റെ സൈനിക സാങ്കേതിക വിദ്യയുടെ അപ്രമാദിത്തവും ഇല്ലാതാക്കി.

അതേസമയം, എംക്യു-9 ഡ്രോണുകളെ നേരിടുന്നതില്‍ യെമന്‍ പ്രതിരോധ വിഭാഗം നേടിയ വിജയം അവരുടെ സൈനിക സാങ്കേതിക ശേഷിയിലെ കുതിച്ചുചാട്ടം കാണിക്കുന്നു. യുഎസിന്റെ ഓരോ കടന്നാക്രമണവും യെമന്റെ വ്യോമപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സൈനിക തയ്യാറെടുപ്പ് ശക്തമാക്കാനുമേ സഹായിക്കൂയെന്ന സയ്യിദ് അല്‍ ഹൂത്തിയുടെ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ തെളിവാണിതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുജിബ് ഷംസാന്‍ പറയുന്നു.

അമേരിക്കന്‍, സയണിസ്റ്റ് ശത്രുക്കള്‍ക്കെതിരെ തന്ത്രപരമായ ദീര്‍ഘകാല ഏറ്റുമുട്ടലിനാണ് ഹൂത്തികള്‍ തയ്യാറെടുത്തിരിക്കുന്നത്. യുഎസിന്റെ ആക്രമണങ്ങളെ സ്വാംശീകരിക്കാനുള്ള ശേഷി വികസിപ്പിക്കലും അതിന്റെ സൈനിക ശക്തിയെ ക്ഷയിപ്പിക്കലുമാണ് ലക്ഷ്യം. ഈ ഏറ്റുമുട്ടല്‍ രീതി ഒരു തുടക്കം മാത്രമാണെന്നാണ് ബ്രിഗേഡിയര്‍ ജനറല്‍ മുജിബ് ഷംസാന്‍ പറയുന്നത്. യുഎസിന്റെ ശക്തിക്ഷയിക്കുമ്പോള്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാനുള്ള പുതിയ പദ്ധതികള്‍ ഉയര്‍ന്നുവരും.

യമന്റെ സായുധ സേന ശ്രദ്ധേയമായ ചടുലത കാണിച്ചിട്ടുണ്ട്. ചെങ്കടലിലും മറ്റും സയണിസ്റ്റ് കപ്പല്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തുക, ഇസ്രായേലിന്റെ ഉള്‍പ്രദേശങ്ങളില്‍ ആക്രമണം നടത്തുക, നേരിട്ടുള്ള അമേരിക്കന്‍ ആക്രമണത്തെ നേരിടുക എന്നിവ ഒരേസമയം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.

യെമനെതിരെ സാധാരണരീതിയില്‍ നടത്താവുന്ന എല്ലാതരം സൈനിക നടപടികളും യുഎസ് സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, യെമനി പ്രതിരോധത്തിന് മുന്നില്‍ അവയെല്ലാം പരാജയപ്പെട്ടു. തുടര്‍ച്ചയായ യുദ്ധം അമേരിക്കയുടെ പരാജയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും നഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുജിബ് ഷംസാന്‍ പറയുന്നു.

യെമനികളായ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ സങ്കീര്‍ണമായ മിസൈല്‍ സംവിധാനങ്ങള്‍ ഹൂത്തികള്‍ വികസിപ്പിച്ചെന്ന് സൈനിക വിദഗ്ദനായ മേജര്‍ ജനറല്‍ ഖാലിദ് ഗുരാബ് പറയുന്നു. യുഎസിന്റെ ആക്രമണങ്ങളെ നേരിടാനാണ് അവയെല്ലാം വികസിപ്പിച്ചിരിക്കുന്നത്. ശത്രു വിമാനങ്ങളെ തടയുന്നതിനായി യെമന്‍ മൂന്ന് വ്യത്യസ്ത തരം വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒന്ന് തെര്‍മല്‍ ട്രാക്കിംഗ് ഉപയോഗിക്കുന്നു. മറ്റ് രണ്ടെണ്ണത്തിന്റെ പ്രത്യേകതകള്‍ ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകളും ഇടത്തരം ഉയരത്തിലുള്ള വിമാനങ്ങളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകളും 35,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

അതിനാലാണ് കൂടുതല്‍ ഉയരങ്ങളില്‍ പറക്കുന്ന ബി-52 ബോംബറുകളെയും ബി-2 ബോംബറുകളെയും എഫ്-35 വിമാനങ്ങളെയും ആശ്രയിക്കാന്‍ യുഎസ് നിര്‍ബന്ധിതരായത്. ഒരു കാലത്ത് യുഎസ് സൈന്യത്തിന്റെ അന്തസായിരുന്ന എഫ്-15ഉം എഫ്-16ഉം എംക്യു-9 ഡ്രോണുകളും ഇന്ന് യെമന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ തകരുകയാണ്.

യുഎസിന്റെയും യൂറോപ്പിന്റെയും ആയുധങ്ങളെ ഫലപ്രദമായി നേരിടാനുള്ള ആയുധങ്ങള്‍ വികസിപ്പിക്കാന്‍ യെമനിലെ പോരാളികള്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് മേജര്‍ ജനറല്‍ ഖാലിദ് ഗുരാബ് പറയുന്നു. തുടര്‍ച്ചയായ ഭീഷണികളും വെല്ലുവിളികളും യെമന്റെ സൈനിക ശേഷി വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ

എംക്യൂ9 ഡ്രോണുകളുടെ തുടര്‍ച്ചയായ പതനം യുഎസിന്റെ സൈനികതന്ത്രത്തിലെ ആശയക്കുഴപ്പത്തെയും രഹസ്യാന്വേഷണ തന്ത്രത്തിലെ പിഴവും തുറന്നുകാട്ടുന്നുണ്ട്. സൈനിക തിരിച്ചടികള്‍ക്ക് മറുപടിയായി യെമനിലെ സാധാരണക്കാരെയും സിവിലിയന്‍ കെട്ടിടങ്ങളെയും ആക്രമിക്കുന്നത് അതിന്റെ തെളിവാണ്.

അമേരിക്കയുടെ തോന്നുംവിധമുള്ള ആക്രമണങ്ങളില്‍ നിരവധി പേര്‍ രക്തസാക്ഷികളായിട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടും യെമന്‍ ജനത ഗസയോടുള്ള ഐക്യദാര്‍ഢ്യം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയും പത്ത് ലക്ഷത്തില്‍ അധികം പേര്‍ മതപരവും ധാര്‍മികപരവുമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവില്‍ ഇറങ്ങി. ഇത് യുഎസിന്റെ നയങ്ങള്‍ക്കുള്ള വെല്ലുവിളിയാണ്.

കഴിഞ്ഞ ഒരു മാസം യെമനെ ആക്രമിക്കാന്‍ മാത്രം 8,500ല്‍ അധികം കോടി രൂപയാണ് യുഎസ് ചെലവഴിച്ചത്. ഇത് യുഎസില്‍ യുദ്ധ ചെലവുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി. പൊതുജനങ്ങള്‍ യെമനിലെ അധിനിവേശത്തിന് എതിരായ നിലപാട് സ്വീകരിക്കുകയുമുണ്ടായി. യുഎസ് നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രതിസന്ധികളും സാമ്പത്തിക ബാധ്യതയും ആഗോളതലത്തിലെ ഒറ്റപ്പെടലും യെമന് അനുകൂലമാണ്. യെമനിലെ യുഎസിന്റെ പരാജയവും യെമന്റെ വിജയവും ആഗോള സൈനിക ശക്തി എന്ന നിലയിലുള്ള യുഎസിന്റെ പ്രതിച്ഛായ കുറച്ചിട്ടുണ്ട്. യെമന്റെ വളര്‍ന്നുവരുന്ന സൈനിക ശക്തി സയണിസ്റ്റ് ശത്രുവിനും അവരുടെ പ്രധാന സഖ്യകക്ഷിയായ യുഎസിനും ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.



Next Story

RELATED STORIES

Share it