Big stories

മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന പ്രസ്താവനയില്‍

മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
X

കൊച്ചി: നവകേരളാ സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

നവകേരള സദസിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ അടക്കമുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനമാണെന്നാണ് പിന്നീട് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യം തുടരണമെന്ന ഉദ്യേശത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഷിയാസ് കോടതിയെ സമീപിച്ചത്. ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.

കഴിഞ്ഞ നവംബറില്‍ നവകേരള സദസിന് ഇടയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. കണ്ണൂരിലെ കല്ല്യാശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. ഇത് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിന്നീട് ന്യായീകരിച്ചു. ഇത് നിയമസഭയിലും ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്താവന ഇങ്ങനെ ''എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയല്ലേ. ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ടു പിടിച്ചു തള്ളിമാറ്റുകയാണ്. അതു ജീവന്‍ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ ? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നു പോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവന്‍ രക്ഷിക്കലല്ലേ പ്രധാനം. ആ ജീവന്‍രക്ഷാ രീതിയാണ് ഡിവൈഎഫ് ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നു പോവണം.'' ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it