Big stories

ഫലസ്തീനികളുടെ സായുധ പോരാട്ടത്തെക്കുറിച്ചുള്ള മൗനം വെടിയണം:നിയമപരമായ വ്യക്തതയ്ക്കുള്ള ആഹ്വാനം

ഫലസ്തീനികളുടെ സായുധ പോരാട്ടത്തെക്കുറിച്ചുള്ള മൗനം വെടിയണം:നിയമപരമായ വ്യക്തതയ്ക്കുള്ള ആഹ്വാനം
X

ഡോ. റംസി ബറൂദ്, റൊമാന റൂബിയോ

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചൈനീസ് പ്രതിനിധി മാ സിന്‍മിന്‍ 2024 ഫെബ്രുവരി 22ന് അപ്രതീക്ഷിതമായ ഒരു പ്രസ്താവന നടത്തി.ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് നിര്‍ണായകമായ, നിയമപരമായ അഭിപ്രായം രൂപീകരിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സഹായിക്കാനാണ് മറ്റ് പ്രതിനിധികളെ പോലെ അദ്ദേഹവും അഭിപ്രായം പറഞ്ഞത്.


അമേരിക്കന്‍ പ്രതിനിധിയില്‍നിന്നു വ്യത്യസ്തമായി, അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക നിയമങ്ങള്‍ക്കും അനുസൃതമായ ചൈനീസ് നിലപാടാണ് മാ സിന്‍മിന്‍ മുന്നോട്ടുവച്ചത്.

ഒരു 'നിഷിദ്ധ' വിഷയത്തിലേക്കാണ് മാ സിന്‍മിന്‍ ആഴ്ന്നിറങ്ങിയത്. പശ്ചിമേഷ്യയിലെയും തെക്കന്‍ പ്രദേശങ്ങളിലെയും ഫലസ്തീന്റെ സഖ്യകക്ഷികള്‍ പോലും തൊടാന്‍ ധൈര്യപ്പെടാത്ത ഒരു വിഷയത്തെ കുറിച്ചാണ് മാ സിന്‍മിന്‍ സംസാരിച്ചത്: സായുധ പോരാട്ടം നടത്താനുള്ള അവകാശം!

''വൈദേശിക അടിച്ചമര്‍ത്തലിനെ ചെറുക്കാനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും ബലപ്രയോഗം നടത്താന്‍ ഫലസ്തീന്‍ ജനതയ്ക്ക് അനിഷേധ്യമായ അവകാശമുണ്ട്.''-മാ സിന്‍ മിന്‍ പറഞ്ഞു. ''കൊളോണിയലിസം, അധിനിവേശം, കടന്നാക്രമണം, വിദേശശക്തികളുടെ ആധിപത്യം എന്നിവക്കെതിരേയും സ്വയം നിര്‍ണയാവകാശത്തിനു വേണ്ടിയും നടത്തുന്ന സായുധപോരാട്ടങ്ങളെ ഭീകരപ്രവര്‍ത്തനങ്ങളായി കാണരുത്.''-അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ചതു പോലെ തന്നെ സര്‍ക്കാരുകളും ബുദ്ധിജീവികളും, ഇടതുപക്ഷത്ത് നിന്നുള്ളവര്‍ അടക്കം, ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ഉപയോഗിച്ചില്ല. ഫലസ്തീനികളെ ഇരയുടെയോ വില്ലന്റെയോ വേഷത്തില്‍ അവതരിപ്പിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണ്. സ്വന്തം വിധിയില്‍ കര്‍തൃത്വവും നിയന്ത്രണവുമുള്ള ചെറുത്തുനില്‍പ്പ് ഫലസ്തീനി എപ്പോഴും അപകടകരമായ ഒരു കാര്യമാണ്.

അങ്ങനെയാണെങ്കിലും മാ സിന്‍മിന്റെ പരാമര്‍ശം പൂര്‍ണമായും അന്താരാഷ്ട്ര നിയമത്തിന്റെ പരിധിക്കുള്ളിലായിരുന്നു. അതിനാല്‍, അന്താരാഷ്ട്ര നിയമ വിദഗ്ധനും ഫലസ്തീനിലെ മുന്‍ യുഎന്‍ റപ്പോട്ടെയുമായിരുന്ന പ്രഫ. റിച്ചാര്‍ഡ് ഫോക്കുമായി നടത്തിയ അഭിമുഖത്തില്‍ ഞങ്ങള്‍ ഈ വിഷയം ഉന്നയിച്ചു.

പ്രഫ. റിച്ചാര്‍ഡ് ഫോക്ക് വെറുമൊരു നിയമ വിദഗ്ധന്‍ മാത്രമല്ല, ഫലസ്തീന്‍ വിഷയത്തില്‍ അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. യഥാര്‍ഥ ബുദ്ധിജീവിയും സൂക്ഷ്മ ചരിത്ര വിദ്യാര്‍ഥിയുമാണ് അദ്ദേഹം. സൂക്ഷിച്ച് സംസാരിക്കുന്ന അദ്ദേഹം ആശയങ്ങള്‍ കൂട്ടിക്കുഴക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്യില്ല. റിച്ചാര്‍ഡ് ഫോക്കിന്റെ ആശയങ്ങള്‍ നിങ്ങള്‍ക്ക് 'തീവ്രമായി' തോന്നാം. മുഖ്യധാരാ മാധ്യമങ്ങളുടെയും അക്കാദമികരുടെയും പരിമിതമായ ബുദ്ധിയില്‍നിന്ന് നോക്കിയാല്‍ അങ്ങനെ തോന്നാം.

അന്റോണിയോ ഗ്രാംഷി പറയുന്നത് പോലെ റിച്ചാര്‍ഡ് ഫോക്ക് 'സാമാന്യ ബുദ്ധിയില്‍' സംസാരിക്കില്ല. മറിച്ച് 'നല്ല ബുദ്ധിയിലാണ്' സംസാരിക്കുക, തികച്ചും യുക്തിഭദ്രമായ ആ സംസാരം, മുഖ്യധാരാ ചിന്തയുമായി പൊരുത്തപ്പെടണമെന്നില്ല.

ഫലസ്തീന്‍ ജനതയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെക്കുറിച്ചും പ്രത്യേകിച്ച്, സായുധ പോരാട്ടത്തെക്കുറിച്ചും അന്താരാഷ്ട്ര നിയമവുമായുള്ള അതിന്റെ സ്ഥിരതയെക്കുറിച്ചും (അല്ലെങ്കില്‍ അതിന്റെ അഭാവത്തെക്കുറിച്ചും) ഞങ്ങള്‍ പ്രഫ. ഫോക്കിനോട് ചോദിച്ചു.

''അതെ, അന്താരാഷ്ട്ര നിയമത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തല്‍ അതാണെന്ന് ഞാന്‍ കരുതുന്നു, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പൊതുവെ ഇതിനെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.''-മാ സിന്‍മിന്റെ ഫെബ്രുവരി 24ലെ അഭിപ്രായങ്ങളെ കുറിച്ച് പ്രഫ. റിച്ചാര്‍ഡ് ഫോക്ക് പറഞ്ഞു.

''1980കളിലെയും 90കളിലെയും അപകോളനീകരണ പ്രക്രിയയില്‍ ചെറുത്തുനില്‍പ്പിനുള്ള അവകാശം സ്ഥിരീകരിച്ചിരുന്നു. അതില്‍ സായുധപ്രതിരോധത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നു. എന്നാലും ഈ പ്രതിരോധം അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം.''

'സ്വേച്ഛാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരേ അവസാന ആശ്രയമെന്ന നിലയില്‍ കലാപം നടത്താന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകാതിരിക്കാന്‍, നിയമവാഴ്ചയിലൂടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്' എന്ന് സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തില്‍ പോലും പറയുന്നുണ്ട്.

അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ പാലിക്കാത്ത രാജ്യമാണ് ഇസ്രായേല്‍. ഉദാഹരണത്തിന്, ഗസയില്‍ നടക്കുന്ന കാര്യങ്ങള്‍ യുദ്ധനിയമങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളെയും സംവിധാനങ്ങളെയും ഇസ്രായേല്‍ പൂര്‍ണമായും ലംഘിച്ചതിന്റെ പ്രകടമായ തെളിവാണ്.

മറുവശത്ത്, സ്ഥിരമായ സ്വയം പ്രതിരോധത്തിലുള്ള ഫലസ്തീനികള്‍, ഇസ്രായേലില്‍നിന്നു വ്യത്യസ്തമായ മൂല്യങ്ങളാണ് പിന്തുടരുന്നത്. ചെറുത്തുനില്‍പ്പ് രീതികളില്‍ ധാര്‍മിക നിയമസാധുത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ക്ക് പൂര്‍ണമായ ബോധ്യമുണ്ടെന്നതാണ് പ്രധാന കാര്യം.

അതിനാല്‍, യുദ്ധനിയമങ്ങള്‍ പാലിക്കുക എന്നത് സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു; എല്ലാ സാഹചര്യങ്ങളിലും മുറിവേറ്റവരെയും രോഗികളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക; യുദ്ധത്തിന്റെ മാര്‍ഗങ്ങളും രീതികളും നിയന്ത്രിക്കുന്നതിലൂടെ അനാവശ്യമായ കഷ്ടപ്പാടുകള്‍ തടയുക; ആനുപാതികമായ ആക്രമണങ്ങള്‍ നടത്തുക; തുടങ്ങിയവയാണ് മറ്റു തത്ത്വങ്ങള്‍.

''ഇനി നമുക്ക് 2023 ഒക്ടോബര്‍ 7ലെ തൂഫാനുല്‍ അഖ്‌സ പരിശോധിക്കാം. തൂഫാനുല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ അതിക്രമം നടത്തിയെന്ന് തെളിവുകള്‍ ലഭിച്ചാല്‍ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കും. പക്ഷേ, സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ തൂഫാനുല്‍ അഖ്‌സ ന്യായീകരിക്കാവുന്ന പ്രവൃത്തിയാണ്, അത് വളരെ മുമ്പ് സംഭവിക്കേണ്ടതുമായിരുന്നു''-പ്രഫ. റിച്ചാര്‍ഡ് ഫോക്ക് പറഞ്ഞു.

മുകളില്‍ പറഞ്ഞ പ്രസ്താവന ഭൂമി കുലുക്കമുണ്ടാക്കിയേക്കാം. തൂഫാനുല്‍ അഖ്‌സയും അതിക്രമങ്ങളെ കുറിച്ചുള്ള ചില ആരോപണങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. ആരോപണങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് ഇപ്പോള്‍ തന്നെ തെളിഞ്ഞു കഴിഞ്ഞു.

അതുകൊണ്ടാണ് ഇസ്രായേലും യുഎസും പാശ്ചാത്യ സര്‍ക്കാരുകളും അവരുടെ സഖ്യകക്ഷികളായ മാധ്യമങ്ങളും യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ വളരെയധികം പരിശ്രമിച്ചത്. കൂട്ടമായ ബലാല്‍സംഗം, കുഞ്ഞുങ്ങളുടെ തലയറുക്കല്‍, സംഗീതോത്സവത്തില്‍ പങ്കെടുത്ത നിരപരാധികളെ കൊന്നു തുടങ്ങിയ നുണകള്‍ അവര്‍ പറഞ്ഞു.

ഫലസ്തീനികള്‍ നിരപരാധികള്‍ക്കെതിരേ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ക്രൂരതകള്‍ നടത്തിയെന്ന തെറ്റിധാരണാജനകമായ ആഖ്യാനം രൂപീകരിച്ച് തൂഫാനുല്‍ അഖ്‌സയുടെ കാരണങ്ങളില്‍നിന്നുള്ള ചര്‍ച്ചകളെ ഇസ്രായേല്‍ വിജയകരമായി വഴിതിരിച്ചുവിട്ടു. ഇസ്രായേലി സൈന്യം ഫലസ്തീനികള്‍ക്കെതിരേ അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തുമ്പോഴും ഈ വിഷയത്തില്‍ ഫലസ്തീനികള്‍ പ്രതിരോധത്തിലായി.

''തൂഫാനുല്‍ അഖ്‌സയെ അനാവശ്യമാക്കാന്‍ പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലും ഉപയോഗിക്കുന്ന തന്ത്രങ്ങളിലൊന്ന് വിജയിച്ചു, പക്ഷേ, അത് പെട്ടെന്ന് തന്നെ വെളിപ്പെട്ടതായി തോന്നുന്നു''-പ്രഫ. റിച്ചാര്‍ഡ് ഫോക്ക് പറയുന്നു.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ദീര്‍ഘകാലത്തെ അതിക്രമങ്ങളാണ് തൂഫാനുല്‍ അഖ്‌സക്ക് കാരണമെന്ന് നിലപാട് സ്വീകരിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ സെമിറ്റിക്ക് വിരുദ്ധനെന്ന് അപകീര്‍ത്തിപ്പെടുത്തി. ഒക്ടോബര്‍ 7 'ശൂന്യതയില്‍ സംഭവിച്ചതല്ല' എന്നാണ് അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നത്.

ഇക്കാലത്തെ ഏറ്റവും പ്രമുഖരായ അക്കാദമികരില്‍ ഒരാളും അന്താരാഷ്ട്ര നിയമത്തിന്റെ വക്താവുമായ പ്രഫ. റിച്ചാര്‍ഡ് ഫോക്കിന്റെ വാക്കുകള്‍ കൂടി പരിഗണിച്ച് ഫലസ്തീനെ കുറിച്ചുള്ള യഥാര്‍ഥ ചര്‍ച്ചകളുണ്ടാവണം.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ചരിത്രം സായുധ ചെറുത്തുനില്‍പ്പിന്റെ ചരിത്രമല്ല. സംസ്‌കാരം, ആത്മീയത, സിവില്‍ നിസ്സഹകരണം, പൊതു പണിമുടക്കുകള്‍, ബഹുജന പ്രക്ഷോഭങ്ങള്‍, നിരാഹാര സമരങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വശങ്ങളില്‍ നടന്ന ജനകീയ ചെറുത്തുനില്‍പ്പിന്റെ പ്രകടനമാണത്.

എന്നിരുന്നാലും, യുദ്ധ നിയമങ്ങള്‍ പാലിക്കുന്നിടത്തോളം കാലം, തങ്ങളുടെ സായുധ ചെറുത്തുനില്‍പ്പിനെ നിയമപരമായ ചട്ടക്കൂടിനുള്ളില്‍ സ്ഥാപിക്കുന്നതില്‍ ഫലസ്തീനികള്‍ വിജയിച്ചാല്‍, ഫലസ്തീന്‍ പോരാട്ടത്തെയോ ഫലസ്തീന്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തെയോ നിയമവിരുദ്ധമാക്കാനുള്ള ശ്രമങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്യും.

അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ ശിക്ഷിക്കാതിരിക്കുമ്പോള്‍ തന്നെ, സ്വാതന്ത്ര്യത്തിനും നീതിക്കും വിമോചനത്തിനും വേണ്ടിയുള്ള ന്യായമായ പോരാട്ടത്തില്‍ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റക്കാരായി ചിത്രീകരിക്കുകയാണ്.

മാ സിന്‍മിന്‍, റിച്ചാര്‍ഡ് ഫോക്ക് തുടങ്ങിയവരുടെ ധീരമായ ശബ്ദങ്ങള്‍ക്ക് മാത്രമേ ചരിത്രത്തിലെ ഈ വളച്ചൊടിച്ച വ്യവഹാരത്തെ ആത്യന്തികമായി തിരുത്താന്‍ കഴിയൂ.

ഡോ.റംസി ബറൂദ്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഫലസ്തീന്‍ വിഷയത്തില്‍ ആറ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

റൊമാന റൂബിയോ: ഇറ്റാലിയന്‍ എഴുത്തുകാരിയും ഫലസ്തീന്‍ ക്രോണിക്കിള്‍ മാനേജിങ് എഡിറ്ററുമാണ് റൊമാന.


Next Story

RELATED STORIES

Share it