Big stories

ജോര്‍ദാന്റെ മുസ്‌ലിം ബ്രദര്‍ഹുഡ് നിരോധനവും ഇസ്രായേലും

ജോര്‍ദാന്റെ മുസ്‌ലിം ബ്രദര്‍ഹുഡ് നിരോധനവും ഇസ്രായേലും
X

റോബര്‍ട്ട് ഇന്‍ലകേഷ്

ജോര്‍ദാന്‍ ജനതയ്ക്കിടയില്‍ ഫലസ്തീന്‍ അനുകൂല നിലപാട് വര്‍ധിക്കുന്നതിന്റെയും സര്‍ക്കാരിന്റെ ഇസ്രായേലുമായുള്ള ബന്ധത്തിന്റെ ആഴം വര്‍ധിക്കുന്നതിന്റെയും തെളിവാണ് മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ പുതിയ നടപടികള്‍. മുസ്‌ലിം ബ്രദര്‍ഹുഡിന് നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് ജോര്‍ദാന്‍ ആഭ്യന്തര മന്ത്രി മാസിന്‍ അല്‍ഫരായ ബുധനാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ ശ്രമിക്കുകയാണെന്നും അത് തടയാനാണ് നടപടിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, രാജ്യത്തെ വിമതശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയും ലക്ഷ്യമാണ്.

ഒരു പതിറ്റാണ്ടു മുമ്പ് ജോര്‍ദാനില്‍ പ്രവര്‍ത്തിക്കുന്നതിന് മുസ്‌ലിം ബ്രദര്‍ഹുഡിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഇത്തവണത്തെ തീരുമാനം വന്നയുടന്‍ പോലിസ് സംഘങ്ങള്‍ ഓഫിസ് വളഞ്ഞു നടപടികള്‍ ആരംഭിച്ചു.

മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളെ അതിര്‍ത്തിക്കുള്ളില്‍നിന്ന് തുടച്ചുനീക്കുക മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണെങ്കിലും നിരോധനം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

ഉദാഹരണത്തിന്, പാര്‍ലമെന്റിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ ഗ്രൂപ്പാണ് ഇസ്‌ലാമിക് ആക്‌ഷന്‍ ഫ്രണ്ട് (ഐഎസി). മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന ആരോപണം അവര്‍ക്കെതിരേയുണ്ട്. ഭരണകൂട അടിച്ചമര്‍ത്തല്‍ കണക്കുകൂട്ടി മുസ്‌ലിം ബ്രദര്‍ഹുഡില്‍നിന്ന് അകന്നു നില്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനാ രാജവാഴ്ചയുള്ള ജോര്‍ദാനില്‍ പാര്‍ലമെന്റും സെനറ്റുമുണ്ട്. പൊതുജനങ്ങള്‍ നാല് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന 138 പ്രതിനിധികളാണ് പാര്‍ലമെന്റിലുള്ളത്. ഭരണാധികാരിയായ അബ്ദുല്ല രണ്ടാമന്‍ രാജാവ് തിരഞ്ഞെടുക്കുന്ന 69 അംഗങ്ങളാണ് സെനറ്റിലുള്ളത്. രാജ്യത്തെ സുപ്രിംകോടതി ജഡ്ജിയെയും ഗ്രാന്‍ഡ് മുഫ്തിയെയും രാജാവാണ് തിരഞ്ഞെടുക്കുക.ആരാണ് പ്രധാനമന്ത്രിയോ മന്ത്രിമാരോ ആവേണ്ടതെന്ന് പാര്‍ലമെന്റല്ല തീരുമാനിക്കുക, മറിച്ച് രാജാവാണ്.

അതായത്, ജോര്‍ദാന്‍ പൗരന്‍മാരുടെ ജനാധിപത്യ ഇച്ഛാശക്തി പ്രകടമാവുന്ന ഒരേയൊരു സ്ഥലം പാര്‍ലമെന്റാണ്. അവിടേക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക് ആക്‌ഷന്‍ ഫ്രണ്ട് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

അന്നുമുതല്‍, ജോര്‍ദാനിയന്‍ സര്‍ക്കാര്‍ ഇസ്‌ലാമിക് ആക്‌ഷന്‍ ഫ്രണ്ടുമായും മുസ്‌ലിം ബ്രദര്‍ഹുഡുമായും ബന്ധപ്പെട്ട വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ട് നിരവധി നടപടികള്‍ ആരംഭിച്ചു. ഇതിനുപുറമെ, രാജ്യത്തെ നിരവധി പ്രമുഖ ഫലസ്തീന്‍ അനുകൂല പ്രതിഷേധ സംഘാടകരെ അടിച്ചമര്‍ത്തി. ഗസയിലെ അധിനിവേശവും അതിനോടുള്ള മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നിലപാടും അവരുടെ ജനപ്രീതി വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, പ്രത്യേകിച്ച് ഒരു പാര്‍ട്ടിയെയും തിരഞ്ഞെടുക്കാത്ത വലിയൊരു വിഭാഗവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നു. പ്രതിഷേധ വോട്ട് ഗ്രൂപ്പ് എന്ന് വ്യാഖ്യാനിക്കപ്പെടുന്ന അവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും പ്രതിനിധീകരിക്കുന്നില്ല. അതിനാല്‍ അവര്‍ക്കെതിരേ പീഡനങ്ങളുണ്ടായില്ല.

സാമ്പത്തിക പ്രതിസന്ധി, ഇസ്രായേലുമായുള്ള സര്‍ക്കാരിന്റെ സഹകരണം, ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലികള്‍ക്ക് വഴിയൊരുക്കല്‍ തുടങ്ങി പലതരം പ്രശ്‌നങ്ങളാണ് നിലവില്‍ ജോര്‍ദാനിലുള്ളത്. ജോര്‍ദാന്‍ പൗരന്‍മാരില്‍ വലിയൊരു ഭാഗം ഫലസ്തീനികളാണെന്നതാണ് യാഥാര്‍ഥ്യം. ഇത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു.

ഇതിനെല്ലാം പുറമേ, ബശാറുല്‍ അസദിന്റെ പതനത്തിനുശേഷം സിറിയയുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ കൂടുതല്‍ അസ്ഥിരതയുണ്ട്. ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുമോയെന്ന ഭയം ശക്തമാണ്.

ദേശീയ സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 16 പേരെ കഴിഞ്ഞ ആഴ്ച ജോര്‍ദാന്‍ പോലിസ് പിടികൂടി. അഞ്ച് കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ഈ സംഘത്തിന് ശേഷിയുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുകയുണ്ടായി. അറസ്റ്റിലായവര്‍ക്ക് മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നും ലബ്‌നാനിലെ ബെയ്‌റൂത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവില്‍നിന്ന് അവര്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നും അവകാശവാദമുണ്ടായി. പിന്നീട്, മിസൈലുകളുടെ പരിധി 12 കിലോമീറ്റര്‍ ആണെന്നും ഹമാസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി. അവ്യക്തമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തായാലും ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ല.

എന്നിരുന്നാലും, മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ അടിച്ചമര്‍ത്തലിനെ ന്യായീകരിക്കാന്‍ ഈ സായുധ സെല്‍ വിഷയത്തെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. കൂടുതല്‍ സെല്ലുകളെ അറസ്റ്റ് ചെയ്‌തെന്ന് പിന്നീട് സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്തായാലും മുസ്‌ലിം ബ്രദര്‍ഹുഡിനെയും അവരുടെ അനുബന്ധ സംഘടനകളെയും നശിപ്പിക്കുന്നതിന് പറയന്ന കാരണങ്ങള്‍ സത്യസന്ധമല്ല.

ജീവിത നിലവാരം കുറയുന്നതിലും രാഷ്ട്രീയപരിഷ്‌കാരങ്ങളെ കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളിലും ജനങ്ങള്‍ക്ക് മടുപ്പുണ്ടെന്ന് ഭരണകൂടത്തിന് അറിയാം. സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭത്തെയും രാജ്യത്തിന് അകത്തുനിന്ന് ഇസ്രായേലിനെ വെല്ലുവിളിക്കുന്ന പ്രതിരോധ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുന്നതിനെയും ജോര്‍ദാന്‍ ഭരണകൂടം ഭയക്കുന്നുണ്ട്.

ഗസയിലെ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരേ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് (തിരഞ്ഞെടുക്കപ്പെടാത്ത)മഹ്‌മൂദ് അബ്ബാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അബ്ദുല്ല രാജാവിന് വലിയ പങ്കുണ്ട്.

അതുകൊണ്ടാണ് വെസ്റ്റ് ബാങ്കിനെ ഇസ്രായേലില്‍ ചേര്‍ക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനങ്ങളെ അബ്ദുല്ല രാജാവ് എതിര്‍ക്കുന്നത്. റാമല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, അഴിമതിക്കാരായ ബിസിനസുകാരെ പ്രതിനിധീകരിക്കുന്ന, യുഎസ്-ഇയു-ഇസ്രായേല്‍ പിന്തുണയുള്ള ഫലസ്തീന്‍ അതോറിറ്റി വീണാല്‍ ഫലസ്തീന്‍ വിഷയത്തിലെ തന്റെ നിലപാടും തകരുമെന്ന് അബ്ദുല്ല രാജാവിന് അറിയാം.

ഫലസ്തീന്‍ ആള്‍ട്ടര്‍നേറ്റീവ് റെവല്യൂഷണറി പാത്ത് (PARP) പ്രസ്ഥാനത്തിന്റെ നേതാവായ ഖാലിദ് ബറകത്ത് അടുത്തിടെ അല്‍അഖ്ബര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.

'റാമല്ലയിലെ അധികാരിയെപ്പോലെ, ജോര്‍ദാനിലെ അധികാരിയും ജറുസലേമിലെ അധിനിവേശത്തെയോ ഗസയിലെ കൂട്ടക്കൊലകളെയോ സയണിസ്റ്റ് സ്ഥാപനവുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട വിഷയങ്ങളായി കാണുന്നില്ല. 1948ലും 1967ലും ജറുസലേമും മാതൃരാജ്യവും നഷ്ടപ്പെട്ടതിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം വഹിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു.''- ഖാലിദ് ബറകത്ത് പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു:

''അതേസമയം തന്നെ, ജറുസലേമിനു വേണ്ടി പോരാടാനുള്ള പൗരന്മാരുടെ അവകാശം, സ്വാതന്ത്ര്യത്തിനായുള്ള അവകാശങ്ങള്‍, ഗസയ്‌ക്കൊപ്പം നില്‍ക്കാനുള്ള അവകാശം, ഇസ്രായേലിലെ പോലിസ് മന്ത്രി ബെന്‍ ഗ്വിറിന്റെയും അയാളുടെ ക്രൂരരായ കുടിയേറ്റക്കൂട്ടങ്ങളുടെയും നടപടികള്‍ക്കെതിരേ പ്രതിഷേധിക്കാനുള്ള അവകാശം എന്നിവയെ റാമല്ലയിലെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. കൂട്ടക്കൊലകളെയും ജൂതവല്‍ക്കരണം, കുടിയിറക്കല്‍, വീടുകള്‍ ബുള്‍ഡോസ് ചെയ്യല്‍, അല്‍ അഖ്‌സയും ക്രിസ്ത്യന്‍ ദേവാലയങ്ങളും അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളെയും നിരസിക്കാനുമുള്ള അവകാശം ഭരണകൂടം നിഷേധിക്കുകയാണ്.''

ജോര്‍ദാനില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാട് ശക്തമായി വരുകയാണ്. പല ജോര്‍ദാനിയന്‍ പൗരന്‍മാരും ഇസ്രായേലിലേക്ക് വ്യക്തിഗതമായ ആക്രമണങ്ങള്‍ നടത്തുന്നു. അതേസമയം, ഫലസ്തീനികളെ ആക്രമിക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് ജോര്‍ദാന്‍ സര്‍ക്കാര്‍ സാധനങ്ങള്‍ അയക്കുകയും ഗസയിലെ കൂട്ടക്കൊലകളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.

അതിനൊപ്പം തന്നെ ദേശീയ സുരക്ഷ, സ്ഥിരത, 'ഇറാന്‍ പിന്തുണയുള്ള' ഗൂഢാലോചനകള്‍ തുടങ്ങിയ ഒഴിവുകഴിവുകള്‍ ഉപയോഗിച്ച്, ഇസ്രായേലിനെ നേരിടാന്‍ ശ്രമിക്കുന്ന ഫലസ്തീന്‍ അനുകൂല ശബ്ദങ്ങളെയും ആയുധധാരികളായ സെല്ലുകളെയും ജോര്‍ദാന്‍ അടിച്ചമര്‍ത്തുന്നു.

ഇറാന്‍, ഹിസ്ബുല്ല, അന്‍സാര്‍ അല്ലാഹ് എന്നിവയെ കുറിച്ചുള്ള ജോര്‍ദാന്റെ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ മേഖലയിലെ എല്ലാ ഇസ്രായേല്‍-യുഎസ് ഭരണകൂടങ്ങളും ഉപയോഗിക്കുന്നത് തന്നെയാണ്. ഇത്തരം ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ലഭ്യമല്ലെങ്കിലും പ്രചാരണം വ്യാപകമാണ്.

ഇറാന്‍ വിരുദ്ധ വാചാടോപം പലപ്പോഴും അതിന്റെ വിഭാഗീയ ഘടകങ്ങള്‍ കാരണം, ശിയാക്കളുമായി പോരാടുന്നതിന്, ഇസ്രായേലുമായും യുഎസുമായും സഖ്യമുണ്ടാക്കണമെന്ന് ചില അറബ് രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നു. അങ്ങനെയാണെങ്കിലും, ജോര്‍ദാനില്‍ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ അധികമില്ലാത്തതിനാല്‍ ആ പ്രചാരണം ഫലപ്രദമല്ല. അതിനാല്‍, എതിരാളിയായി വ്യത്യസ്തനായ മറ്റൊരു ഭ്രാന്തനെ സങ്കല്‍പ്പിക്കേണ്ടതുണ്ട്.

ഇങ്ങനെയെല്ലാമാണെങ്കിലും മുസ്‌ലിം ബ്രദര്‍ഹുഡിനെതിരേ ജോര്‍ദാന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ അവരുടെ സ്വന്തം നിലപാടുകളെ കുറിച്ചുള്ള ഭയമാണ് കാണിക്കുന്നത്. ചരിത്രപരമായി നോക്കുകയാണെങ്കില്‍, ആത്മവിശ്വാസമുള്ള ഭരണാധികാരികള്‍ തദ്സ്ഥിതി വെല്ലുവിളിക്കപ്പെടാത്തിടത്തോളം കാലം രാഷ്ട്രീയ പാര്‍ട്ടികളെയോ രാഷ്ട്രീയ എതിരാളികളെയോ ഇല്ലാതാക്കാനോ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനോ ശ്രമിക്കാറില്ല

Next Story

RELATED STORIES

Share it