Big stories

എഡിജിപിയെ തൊട്ടാല്‍ പലതും സംഭവിക്കും; സിപിഎം ജില്ലാസെക്രട്ടറി വര്‍ഗീയവാദിയെന്ന് അന്‍വര്‍

എഡിജിപിയെ തൊട്ടാല്‍ പലതും സംഭവിക്കും; സിപിഎം ജില്ലാസെക്രട്ടറി വര്‍ഗീയവാദിയെന്ന് അന്‍വര്‍
X

മലപ്പുറം: സിപിഎമ്മിന്റെ കൊലവിളി പ്രകടനത്തിനു പിന്നാലെയും മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ തൊട്ടാല്‍ സര്‍ക്കാരിന് പൊള്ളുമെന്നും പലതും സംഭവിക്കുമെന്നും അന്‍വര്‍ പറഞ്ഞു. ഇനി ആശ്രയം ഹൈക്കോടതിയാണ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് മതിയായ കാരണങ്ങളുണ്ട്. പക്ഷേ, അജിത്ത് കുമാറിനെ തൊടാന്‍ സര്‍ക്കാരിനാവില്ല. നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയം. പ്രതിഷേധങ്ങളിലൂടെ തന്നെ ഭയപ്പെടുത്താനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. പ്രതിഷേധ പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ എല്ലാവരും തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഒന്നാം തരം വര്‍ഗീയവാദിയാണ്. പക്കാ ആര്‍എസ്എസുകാരന്‍. മുസ് ലിം ആയതിനാലാണ് തന്നോട് അയാള്‍ക്ക് വിരോധം. മോഹന്‍ദാസിനെതിരേ പലതും പറയാനുണ്ട്. നാളത്തെ നിലമ്പൂരിലെ പൊതുയോഗത്തില്‍ വെളിപ്പെടുത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം തടഞ്ഞത്. നിലമ്പൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം എന്നെ അവഗണിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. ഇതിനെല്ലാം പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസാണ്. ആറുമാസം മുമ്പ് ഇ എന്‍ മോഹന്‍ ദാസിനെ ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ ജില്ലാ കമ്മറ്റി ഓഫിസില്‍ ഒരു സെക്രട്ടേറിയറ്റംഗം കൈയേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. ഇ എന്‍ മോഹന്‍ ദാസ് രാവും പകലും ആര്‍എസ്എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നത്. മത ന്യൂനപക്ഷങ്ങള്‍ക്ക് ഫണ്ട് കൊടുക്കലല്ല സര്‍ക്കാര്‍ നിലപാട് എന്നു പറഞ്ഞ് എന്നെ പല തവണ തടഞ്ഞു. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളോടും സിപിഎം ജില്ലാ സെക്രട്ടറിക്ക് കടുത്ത വിരോധമാണെന്നും അന്‍വര്‍ പറഞ്ഞു. ഇന്നലെ പ്രതിഷേധ പ്രകടനത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ മോഹന്‍ദാസ് പി വി അന്‍വറിനെ മാഫിയ-സ്വര്‍ണക്കടത്ത് സംരക്ഷകനെന്ന് ആക്ഷേപിച്ചിരുന്നു.

Next Story

RELATED STORIES

Share it