Big stories

തെളിവെടുപ്പില്‍ സിദ്ദീഖിന് കുരുക്ക്; നടനും പരാതിക്കാരിയും ഒരേ ദിവസം ഹോട്ടലില്‍

തെളിവെടുപ്പില്‍ സിദ്ദീഖിന് കുരുക്ക്; നടനും പരാതിക്കാരിയും ഒരേ ദിവസം ഹോട്ടലില്‍
X

കൊച്ചി: ബലാല്‍സംഗ പരാതിയില്‍ നടനും 'അമ്മ' മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരേ തെളിവെടുപ്പില്‍ കുരുക്ക്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് അതേ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകളാണ് ലഭിച്ചത്. അന്വേഷണ സംഘം മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്ന് തെളിവ് ശേഖരിച്ചപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. ഹോട്ടല്‍ രജിസ്റ്ററില്‍ സിദ്ദീഖിന്റെ പേരും സന്ദര്‍ശക ഡയറില്‍ നടിയുടെ പേരുമുണ്ടെന്നാണ് കണ്ടെത്തിയത്. 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് പരിശോധിച്ചത്. ഇതോടെ, സിദ്ദീഖ് കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.

എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് നടി ആരോപിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പും നടി ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെയാണ് പരാതി രേഖാമൂലം നല്‍കിത്. തുടര്‍ന്ന് ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പോലിസ് സിദ്ദിഖിനെതിരേ കേസെടുത്തിരുന്നു. അതിനിടെ, ആരോപണത്തില്‍ നടിക്കെതിരേയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രത്യേകാന്വേഷണ സംഘം ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കല്‍ ദുഷ്‌കരമാവും. എന്നാല്‍, നടി ആരോപണത്തില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പോലിസിനു ലഭിച്ചത്. അതിനിടെ, സിദ്ദിഖ് മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it