Latest News

എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ച ; ഇന്റലിജന്‍സ് റിപോര്‍ട്ട് പൂഴ്ത്തി; പി ശശിക്കും എഡിജിപിക്കുമെതിരേ പി വി അന്‍വര്‍

പോലിസിലെ ആര്‍എസ്എസ് സംഘം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയാണ്

എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ച ; ഇന്റലിജന്‍സ് റിപോര്‍ട്ട് പൂഴ്ത്തി; പി ശശിക്കും എഡിജിപിക്കുമെതിരേ പി വി അന്‍വര്‍
X

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത്ത് കുമാറിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജന്‍സിന്റെ റിപോര്‍ട്ട് പൂഴ്ത്തിവച്ചത് അജിത്കുമാറും ശശിയും ചേര്‍ന്നാണെന്നാണ് ആരോപണം. പോലിസിലെ ആര്‍എസ്എസ് സംഘം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയാണ്. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ മനസ്സിലായിട്ടില്ല. മുഖ്യമന്ത്രിയെ വിശ്വസിച്ചവര്‍ ചതിച്ചു. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യപ്പെട്ടാല്‍ അത് തിരുത്തുമെന്നാണ് വിശ്വാസം.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചവരെ രക്ഷപ്പെടുത്താനുള്ള നീക്കവും പോലിസിന്റെ ഭാഗത്ത് നിന്നുമുണ്ടായെന്നും അന്‍വര്‍ പറഞ്ഞു. ആശ്രമം കത്തിക്കല്‍ കേസ് വഴി തിരിച്ച് വിടാനാണ് പോലിസ് ശ്രമിച്ചത്. ഇതിന് പിന്നില്‍ ഡിവൈഎസ്പി രാജേഷാണ്. റിട്ടയര്‍മെന്റിനു ശേഷം ഇയാള്‍ ഇപ്പോള്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്നും അന്‍വര്‍ ആരോപിച്ചു. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിന്റെ പുതിയ വെളിപ്പെടുത്തല്‍.

'ആര്‍എസ്എസ് നേതാവിനെ എഡിജിപി അജിത് കുമാര്‍ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിവോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിരുന്നു. എന്നിട്ടുമെന്താണ് മുഖ്യമന്ത്രി അതില്‍ നടപടിയെടുക്കാതിരുന്നതെന്ന് കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ചയാണ്. ആ ഇന്റലിജന്‍സ് റിപോര്‍ട്ട് പൂഴ്ത്തിവച്ചെന്നാണ് എന്റെ അന്വേഷണത്തില്‍, ചില പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എഡിജിപി എം ആര്‍ അജിത്ത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്. അത് കണ്ടെത്തിയാല്‍ തിരുത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും, മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യം വരുന്നതോടെ അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നു പി വി അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it