Latest News

സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു; ഞായറാഴ്ച സത്യപ്രതിജ്ഞ

സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു; ഞായറാഴ്ച സത്യപ്രതിജ്ഞ
X

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, രണ്ടാം മന്ത്രിസഭയിലെ പലരും ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകില്ല. നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ അംഗമെന്ന നിലയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിര്‍ദേശിച്ചത്. രണ്ട് വര്‍ഷത്തേക്ക് സിനിമകളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് ദേശീയ നേതൃത്വം ഇന്ന് രാവിലെ നിര്‍ദേശിക്കുകയായിരുന്നു. ഏത് വകുപ്പാണെന്നതടക്കം വൈകാതെ പ്രഖ്യാപിക്കും. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ അംഗമെന്ന ഭാരം ഇല്ലെന്നും, മറ്റാര്‍ക്കും ചെയ്യാനാകാത്തത് വീറും വാശിയോടും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മോദിക്കൊപ്പം അന്‍പതോളം മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതാണ് നിലവില്‍ പരിഗണനയിലുള്ളത്. രണ്ടാം മോദി മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന19 പേര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇവരില്‍ പലരും ഇത്തവണ മന്ത്രിസഭയിലുണ്ടാകില്ല. അമിത് ഷാ മന്ത്രിസഭയിലുണ്ടാകും. രാജ്‌നാഥ് സിംഗ്, പീയൂഷ് യോഗല്‍, എസ് ജയശങ്കര്‍, നിര്‍മ്മല സീതാരാമന്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ തുടരും. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെപി നദ്ദ, മുതിര്‍ന്ന നേതാക്കളായ മനോഹര്‍ലാല്‍ ഖട്ടര്‍, ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരും പരിഗണനയിലുണ്ട്. മികച്ച വിജയം നേടിയ യുവ നേതാക്കളായ ബാന്‍സുരി സ്വരാജ്, തേജസ്വി സൂര്യ, വസുന്ധരെ രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിംഗ്, ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ത മജുംദാര്‍ എന്നിവരും പരിഗണനയിലുണ്ട്. സഖ്യകക്ഷികളില്‍നിന്നും ചിരാഗ് പാസ്വാന്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പാണ്. ടിഡിപി 6 ഉം ജെഡിയു 4 ഉം കേന്ദ്രമന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. ഇതില്‍ ചര്‍ച്ച തുടരുകയാണ്. സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ടിഡിപി ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ലെന്നാണ് സൂചന.

Next Story

RELATED STORIES

Share it