India

സഹപാഠിക്കൊപ്പം ജീവിക്കാന്‍ മൂന്ന് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി മാതാവ്

സഹപാഠിക്കൊപ്പം ജീവിക്കാന്‍ മൂന്ന് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി മാതാവ്
X

ഹൈദരാബാദ്: സ്‌കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി മാതാവ്. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് 45 വയസ്സുകാരിയായ രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. ആശുപത്രിയില്‍ ചികിത്സയിലാണ് രജിത.

അത്താഴത്തിന് തൈരില്‍ വിഷം ചേര്‍ത്താണ് രജിത മക്കള്‍ക്ക് നല്‍കിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭര്‍ത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ പോലിസിനു ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇവര്‍ പഠിച്ച സ്‌കൂളില്‍ അടുത്തിടെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നിരുന്നു. ഇവിടെ വച്ചാണ് പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത്. പൂര്‍വ വിദ്യാര്‍ഥി സംഗമം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ സൗഹൃദം ബലപ്പെട്ടു. ഇതു വൈകാതെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താന്‍ രജിത തീരുമാനിച്ചതെന്ന് പോലിസ് പറയുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കുന്നതിനു വേണ്ടിയാണ് രജിതയും വിഷം കഴിച്ചതെന്നാണ് കരുതുന്നത്.





Next Story

RELATED STORIES

Share it