Kerala

അപകീര്‍ത്തി കേസില്‍ കെ സുരേന്ദ്രന് ഇളവ് അനുവദിച്ച് ഹൈക്കോടതി; വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട

അപകീര്‍ത്തി കേസില്‍ കെ സുരേന്ദ്രന് ഇളവ് അനുവദിച്ച് ഹൈക്കോടതി; വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട
X

കൊച്ചി: വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിന്റെ പരാതിയിലെടുത്ത അപകീര്‍ത്തി കേസില്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇളവ് അനുവദിച്ച് ഹൈക്കോടതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ ഹാജരാകണമെന്നു നോട്ടീസ് ലഭിച്ചിരുന്നു.

അതിനിടെയാണ് ഹൈക്കോടതി ഇടപെടല്‍. സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് വിജി അരുണാണ് ഇളവ് അനുവദിച്ചത്. ഹരജിയില്‍ പരാതിക്കാരനായ ടിജി നന്ദകുമാറിനു ഹൈക്കോടതി നോട്ടീസ് അയച്ചു. തന്നെ 'കാട്ടുകള്ളന്‍' 'വിഗ്രഹം മോഷ്ടിച്ചയാള്‍' എന്നിങ്ങനെ സുരേന്ദ്രന്‍ വിളിച്ചു എന്നും ഇത് അപകീര്‍ത്തികരമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് നന്ദകുമാര്‍ പരാതി നല്‍കിയത്. സുരേന്ദ്രന്‍ പരസ്യമായി മാപ്പു പറയുക, ഇല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നായിരുന്നു പരാതി.

എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണെന്നും ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ നടത്തില്ലെന്നും സുരേന്ദ്രന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരനെതിരെ നടത്തിയെന്നു പറയുന്ന പ്രയോഗങ്ങള്‍ പൊതു മാധ്യമത്തിലുള്ളതാണെന്നും മാധ്യമങ്ങളുള്‍പ്പെടെ പ്രസിദ്ധീകരിച്ചതാണ്. അതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്നും സുരേന്ദ്രന്‍ വാദിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് വിവാദ സംഭവം. ബിജെപി പത്തനംതിട്ട സ്ഥാനാര്‍ഥിയായിരുന്ന അനില്‍ ആന്റണി, സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നു നന്ദകുമാര്‍ അരോപിച്ചിരുന്നു. പിന്നാലെയാണ് സുരേന്ദ്രനും അനില്‍ ആന്റണിയും നന്ദകുമാറിനെതിരെ രംഗത്തെത്തിയത്.





Next Story

RELATED STORIES

Share it