Kerala

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണത്തിന് മലപ്പുറത്തും കേസ്; വര്‍ഗീയ ആരോപണങ്ങളെ വിമര്‍ശിച്ചവരെയും പ്രതിചേര്‍ത്തതായി പരാതി

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണത്തിന് മലപ്പുറത്തും കേസ്; വര്‍ഗീയ ആരോപണങ്ങളെ വിമര്‍ശിച്ചവരെയും പ്രതിചേര്‍ത്തതായി പരാതി
X

മലപ്പുറം: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് മലപ്പുറം ജില്ലയിലും നിരവധി പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. ചൊവ്വാഴ്ച മാത്രം പത്തിലധികം പേര്‍ക്കെതിരെ ജില്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ചയും കേസെടുത്തിരുന്നു.

ചങ്ങരംകുളം സ്‌റ്റേഷന്‍ പരിധിയില്‍ നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ നസീര്‍, പടിഞ്ഞാറങ്ങാടി സ്വദേശി വൈക്കത്ത് അബു ഹൈദിന്‍ ഷംസു, മേലാറ്റൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ശാന്തപുരം സ്വദേശി അത്തീഖ് മുഹമ്മദ്, പാണ്ടിക്കാട് സ്‌റ്റേഷന്‍ പരിധിയിലെ വെട്ടിക്കാട്ടിരി സ്വദേശി ജബ്ബാര്‍, പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ പരിധിയിലെ അങ്ങാടിപ്പുറം സ്വദേശി അനീസ്, പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധിയിലെ പാലപ്പെട്ടി സ്വദേശി മുബാറക്, മലപ്പുറം സ്‌റ്റേഷന്‍ പരിധിയില്‍ ജാഫര്‍ നജൂസ്, അരീക്കോട് സ്‌റ്റേഷന്‍ പരിധിയില്‍ സി.ടി. അബ്ദുല്‍ ജലീല്‍, കൊളത്തൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ജമാല്‍ മുഹ്‌സിന്‍, കോട്ടക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ ഷിഹാബ് വിള്ളൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കൂടാതെ, മഞ്ചേരി സ്‌റ്റേഷന്‍ പരിധിയിലും വണ്ടൂര്‍ സ്‌റ്റേഷന്‍ പരിധിയിലും മേല്‍വിലാസം ലഭിക്കാത്ത രണ്ട് ഫേസ്ബുക്ക് ഐ.ഡികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്?. സൈബര്‍ സെല്ലില്‍നിന്നും എസ്.പി ഓഫിസില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി 153, കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

കളമശ്ശേരി സ്‌ഫോടന പശ്ചാത്തലത്തില്‍ പോസ്റ്റുകള്‍ എഴുതിയവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കെതിരെയുമാണ് കൂടുതല്‍ കേസുകളും. എന്നാല്‍, ചില മാധ്യമങ്ങളിലടക്കം ഒരുവിഭാഗത്തെ സംശയമുനയില്‍ നിര്‍ത്തിയ നടപടിയെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുത്തതായി ആരോപണമുണ്ട്. വിദ്വേഷ പ്രചാരണം ലക്ഷ്യംവെക്കാത്ത പോസ്റ്റുകള്‍ക്ക് കേസെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കേസെടുത്തവരെ സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും പലരുടെയും ഫോണുകള്‍ പൊലീസ് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. വംശീയപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് തൂക്കം ഒപ്പിക്കാനാണ് നിരപരാധികളായവരെ പ്രതിചേര്‍ത്ത് കേസെടുക്കുന്നതെന്ന വിമര്‍ശനവുമായി വെല്‍െഫയര്‍ പാര്‍ട്ടിയടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്.






Next Story

RELATED STORIES

Share it