Kerala

ജാമിയ മില്ലിയ പ്രവേശന പരീക്ഷകള്‍ക്കുള്ള കേരളത്തിലെ സെന്റര്‍ പുനസ്ഥാപിക്കുക : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ജാമിയ മില്ലിയ പ്രവേശന പരീക്ഷകള്‍ക്കുള്ള കേരളത്തിലെ സെന്റര്‍ പുനസ്ഥാപിക്കുക : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയുടെ യു ജി, പിജി പരീക്ഷകള്‍ക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ഏക സെന്റര്‍ ആയ തിരുവനന്തപുരം ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിയ എന്‍ട്രന്‍സ് എഴുതുന്നത്. പരീക്ഷ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെന്ററുകള്‍ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സ്വപ്നങ്ങള്‍ക്ക് മേലുള്ള തിരിച്ചടി കൂടിയാണ്.

വിദ്യാര്‍ഥി വിരുദ്ധമായ തീരുമാനം പിന്‍വലിച്ച് തിരുവനന്തപുരം പരീക്ഷാ കേന്ദ്രം പുനസ്ഥാപിക്കണം എന്നും എറണാംകുളത്തും കോഴിക്കോടും പുതിയ സെന്ററുകള്‍ അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ജാമിയ മില്ലിയ സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന സമീപകാല നിലപാടുകളിലെ പലതും നിരീക്ഷിച്ചാല്‍ മനസ്സിലാകുന്നത് കേരളത്തിലെ പരീക്ഷാ സെന്റര്‍ റദ്ദാക്കലില്‍ പല രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളും ഉണ്ട് എന്നു തന്നെയാണ്.

മലയാളി വിദ്യാര്‍ഥികളുടെ എണ്ണം കേന്ദ്ര സര്‍വകലാശാലകളില്‍ വര്‍ധിക്കുന്നതില്‍ പലപ്പോഴും പല യൂണിവേഴ്‌സിറ്റി അധികൃതരും 'ആശങ്ക' പ്രകടിപ്പിച്ചതായും കാണാന്‍ സാധിക്കും. ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ കൂടി ഈ സെന്റര്‍ റദ്ദാക്കലില്‍ ഉണ്ട് എന്നു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംശയിക്കുന്നുണ്ട്. ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ കേന്ദ്രം റദ്ദാകിയ നടപടികള്‍ക്ക് എതിരെ സംസ്ഥാനത്ത് വിവിധ പ്രക്ഷോഭങ്ങള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും സെക്രട്ടറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഈദ് ടി. കെ, ബാസിത് താനൂര്‍, ഗോപു തോന്നക്കല്‍,ഷമീമ സക്കീര്‍, ലബീബ് കായക്കൊടി, സാബിര്‍ അഹ്‌സന്‍, അമീന്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.





Next Story

RELATED STORIES

Share it