World

യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; 53 മരണം

യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; 53 മരണം
X

വാഷിങ്ടണ്‍: യമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ രണ്ടു ദിവസമായി യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. യമന്റെ തലസ്ഥാനമായ സനായെയും സൗദി അറേബ്യയുടെ അതിര്‍ത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ ഉള്‍പ്പെടെയുള്ള മറ്റ് പ്രവിശ്യകളെയും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.

യുഎസ് വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂത്തികള്‍ അറിയിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ ആക്രമിച്ചതായും ഹൂത്തികള്‍ അവകാശപ്പെട്ടു. ഞായറാഴ്ച യുഎസ് പോര്‍വിമാനങ്ങള്‍ 11 ഹൂതി ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയെന്നും ഇവയൊന്നും കപ്പലിന്റെ അടുത്തെത്തിയില്ലെന്നും യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

യമനിലെ എല്ലാ സൈനിക നീക്കങ്ങളും നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മരിച്ചവരില്‍ ചില പ്രധാന ഹൂത്തി വ്യക്തികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. യമനില്‍ ആക്രമണം തുടരുന്നിടത്തോളം കാലം ചെങ്കടലില്‍ യുഎസ് കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി പറഞ്ഞു.

ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂത്തികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് സേനയുടെ ശക്തമായ നടപടി. വാണിജ്യ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തുന്ന ഹൂത്തികളെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചെങ്കടലിലെ കപ്പലാക്രമണങ്ങള്‍ ഹൂത്തികള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തമാണു കാത്തിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഹൂത്തികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. ട്രംപ് രണ്ടാം തവണ പ്രസിഡന്റ് ആയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. 2023 നവംബര്‍ മുതല്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും മിസൈലുകള്‍, ഡ്രോണുകള്‍, ചെറു ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് ഡസന്‍ കണക്കിന് വാണിജ്യ കപ്പലുകളെ ഹൂത്തികള്‍ ആക്രമിച്ചിട്ടുണ്ട്.

ഗസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രായേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂത്തികളുടെ വിശദീകരണം. ഹൂത്തികളെ മുന്‍നിര്‍ത്തി യുഎസിനെ ഭീഷണിപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ഭവിഷ്യത്തുകള്‍ക്ക് ഇറാന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നു ട്രംപ് വ്യക്തമാക്കി. ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണു മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.





Next Story

RELATED STORIES

Share it