World

വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാംപില്‍ ഇസ്രായേല്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിലെ  അഭയാര്‍ത്ഥി ക്യാംപില്‍ ഇസ്രായേല്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു
X

ഗസ: വെസ്റ്റ് ബാങ്കിലെ തൂല്‍കറമില്‍ ഇന്ന് പുലര്‍ച്ചെ ഹമാസ് നേതാവിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹമാസ് നേതാവ് സാഹി യാസിര്‍ ഔഫിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. തൂല്‍കറം അഭയാര്‍ഥി ക്യാംപില്‍ കോഫി ഷോപ്പ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമീപ കാലത്ത് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ഒരു ആക്രമണത്തില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെടുന്ന സംഭവമാണിത്.

കഴിഞ്ഞ ഒക്ടോബറിന് ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യവും ജൂതകുടിയേറ്റ കോളനിക്കാരും 699 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. ആയിരക്കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇക്കാലയളവില്‍ ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേല്‍ സുരക്ഷാ സൈനികര്‍ അടക്കം 24 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ ഗസയില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 99 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഒരു വര്‍ഷത്തിനിടെ ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,788 ആയി.





Next Story

RELATED STORIES

Share it